കോവിഡ് മഹാമാരി; രാജ്യത്ത് ദരിദ്രരുടെ എണ്ണം കുത്തനെ വര്‍ധിച്ചെന്ന് പഠനം

കോവിഡ് മഹാമാരി; രാജ്യത്ത് ദരിദ്രരുടെ എണ്ണം കുത്തനെ വര്‍ധിച്ചെന്ന് പഠനം

ന്യൂഡല്‍ഹി : കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം 3.2 കോടി ഇന്ത്യക്കാര്‍ മധ്യവര്‍ഗത്തില്‍നിന്ന് പുറത്തായെന്ന് പഠനം. തൊഴില്‍ നഷ്ടമാണ് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടത്. കോവിഡിനെത്തുടര്‍ന്നുള്ള മാന്ദ്യത്തില്‍ ചൈനയേക്കാള്‍ ഇന്ത്യയില്‍ മധ്യവര്‍ഗക്കാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായും യുഎസ് ആസ്ഥാനമായുള്ള പ്യൂ റിസര്‍ച് സെന്ററിന്റെ പഠനത്തില്‍ പറയുന്നു.

വേള്‍ഡ് ബാങ്ക് ഡേറ്റ വിശകലനം ചെയ്ത് പ്യൂ സെന്റര്‍ നടത്തിയ പഠനമനുസരിച്ച്‌, മധ്യവര്‍ഗത്തിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 3.2 കോടിയുടെ കുറവുണ്ടായി. കോവിഡ് മഹാമാരിക്കു മുന്നേ ഇന്ത്യയില്‍ 9.9 കോടി പേരാണ് മധ്യ വര്‍ഗ വിഭാഗത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 6.6 കോടിയിലെത്തിയിരിക്കുന്നതായാണ് കണക്ക്. 3.2 കോടി പേര്‍ പുറത്തായിരിക്കുന്നു. ഇത്തരത്തില്‍ മധ്യവര്‍ഗത്തില്‍നിന്നു പുറന്തള്ളപ്പെടുന്നവര്‍ എത്തിച്ചേരുന്നത് ദാരിദ്ര്യത്തിലേക്കാണ്.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ കോവിഡിനു പിന്നാലെ ദാരിദ്ര്യം കുത്തനെ ഉയര്‍ന്നതായും പഠനത്തില്‍ പറയുന്നു. പാവപ്പെട്ടവരുടെ എണ്ണം 7.5 കോടിയോളം വര്‍ധിച്ചു. കോവിഡിനു മുന്നോടിയായുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 5.9 കോടിയിലേക്ക് എത്തുമെന്നായിരുന്നു നിഗമനം. എന്നാലിത് രണ്ടിരട്ടിയിലേറെ വര്‍ധിച്ച്‌ ഇപ്പോള്‍ 13.4 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ 2020ലെ ദാരിദ്ര്യത്തിന്റെ നിരക്ക് 4.3 ശതമാനമാണു പ്രതീക്ഷിച്ചത്, അത് 9.7 ശതമാനത്തിലെത്തിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.