തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു, ചർച്ചയാകുന്നത് പ്രധാന നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ

തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു, ചർച്ചയാകുന്നത് പ്രധാന നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം നാളെ പൂർണമായി വ്യക്തമാകും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെയാണ്. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ പൂർത്തിയായപ്പോൾ 140 മണ്ഡലങ്ങളിലായി 1061 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ആകെ ലഭിച്ച 208 1 പത്രികകളുടെ സൂക്ഷമ പ രിശോധനയ്ക്ക് ശേഷമാണ് 1061 ആയി കുറഞ്ഞത്.

പത്രിക സ്വീകരിച്ചതോടെ പ്രധാന മുന്നണി സ്ഥാനാർഥികളുടെയെല്ലാം ഡമ്മികൾ നാളെ വൈകുന്നേരത്തോടെ പത്രിക പിൻവലിക്കും.
സൂക്ഷ്മപരിശോധനയ്ക്കു ശേഷം ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് മലപ്പുറത്തും (139) കുറവ് വയനാട്ടിലുമാണ് (20).

ചിത്രം തെളിയുമ്പോൾ സ്ഥാനാർഥികളുടെ സ്വത്തുക്കളും കേസുകളും സംബന്ധിച്ച് അവർ തന്നെ നല്‍കിയ സത്യവാങ്മൂലങ്ങളാണ് ചര്‍ച്ചയാകുന്നത്.
മൂന്ന് മുന്നണികളുടെയും നായകന്മാർ പ്രതികളായ കേസുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

248 കേസുകളുണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ഉള്ളത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകളാണ് ഇതിൽ അധികവും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും 4 കേസുകൾ വീതമുണ്ട്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ,ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സുരേന്ദ്രന്‍റെ പേരിലുള്ള കേസുകളില്‍ അധികവും .ഭൂരിഭാഗം കേസുകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ടുള്ളതാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള കേസുകള്‍ ഇവയാണ്. കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം മലയിന്‍കീഴ് സ്വര്‍ണക്കടത്ത് വിവാദത്തിലെ സമരം സംബന്ധിച്ച കേസ്, വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് ക്രമക്കേടിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസ്, കരുണാകരന്‍ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ കേസ്. തോട്ടപ്പള്ളി സമരവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ കേസ്. ശബരിമല സമരത്തിന്റെ പേരില്‍ പമ്പ സ്റ്റേഷനിലും ജനകീയ യാത്രയുടെ പേരില്‍ ആലുവ ഈസ്റ്റിലുമുള്ള കേസുകള്‍. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ 2010, 2019 വര്‍ഷത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് എന്നിങ്ങനെയാണ്.

ഉമ്മന്‍ചാണ്ടി യുടെ പേരിലുള്ള കേസുകളില്‍ ചിലത് സമരങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. ഒരെണ്ണം സോളാര്‍ കേസ് പ്രതിയുടെ പരാതിയില്‍ ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തതാണ്. 2018 ല്‍ ശബരിമല പ്രക്ഷോഭ സമയത്ത് നിരോധനാജ്ഞ ലംഘിച്ചതിനും യുഡിഎഫ് സമരത്തിന്റെ ഭാഗമായി ജനകീയ മെട്രോ റെയില്‍യാത്ര നടത്തിയതും മലയിന്‍ കീഴില്‍ സമരത്തിന്റെ ഭാഗമായി അനധികൃതമായി കൂട്ടം കൂടിയതിനുമാണ് പമ്പ, ആലുവ ഈസ്റ്റ്, മലയിന്‍കീഴ് പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഴിമതി നിരോധനിയമപ്രകാരമാണ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വകാര്യ ലാഭത്തിനായി കരാറിലേര്‍പ്പെട്ടെന്ന കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസപ്പെടുത്തിയതിനാണ് മറ്റൊരു കേസ്. മൂന്നാമത്തെ കേസ് ടി,നന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.