ആരോപണം ഉന്നയിക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ദിനചര്യ; സര്‍വേകള്‍ കണ്ട് അലംഭാവം കാണിക്കരുതെന്ന് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

ആരോപണം ഉന്നയിക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ ദിനചര്യ; സര്‍വേകള്‍ കണ്ട് അലംഭാവം കാണിക്കരുതെന്ന് പ്രവര്‍ത്തകരോട് മുഖ്യമന്ത്രി

കോട്ടയം: തെരഞ്ഞെടുപ്പ് സര്‍വേകള്‍ കണ്ട് അലംഭാവം കാണിക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വേകള്‍ ആദ്യം വരുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്. അതിന്റെ അടിസ്ഥാനത്തില്‍ അലംഭാവമരുതെന്നും അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മപ്പെടുത്തി. സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും വസ്തുത പറയേണ്ടി വരുന്നുണ്ട്. അനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം ഉന്നയിക്കുകയെന്നതായിരിക്കുന്നു പ്രതിപക്ഷത്തിന്റെ ദിനചര്യ. പ്രതിപക്ഷം നുണക്കഥകളെ ആശ്രയിക്കുന്നു. വസ്തുതകള്‍ അവതരിപ്പിക്കേണ്ട മാധ്യമങ്ങളില്‍ ചിലരും ഇവരുടെ പ്രചാരണം ഏറ്റെടുത്തു.ശബരിമല വിഷയത്തിലെ എന്‍എസ്എസിന്റെ പ്രതിഷേധത്തില്‍ ഒന്നും പറയാനില്ല. ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്നവും നിലവില്‍ ഇല്ല. കിഫ്ബിക്കെതിരായ ആരോപത്തില്‍ വസ്തുതയുടെ പിന്‍ബലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ലാഘവത്തോടെ ആരോപണം ഉന്നയിക്കുകയാണ്. ഒന്നിനും വസ്തുതയുടെ പിന്‍ബലമില്ല. കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിച്ച് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴും.

ഇന്ധനവില തത്ക്കാലം നിര്‍ത്തി വെച്ചെന്ന് സംശയിക്കേണ്ടിയിരിക്കുന്നും മുഖ്യമന്ത്രി പറഞ്ഞു. വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസാണ്. ബിജെപി പണ്ട് നടത്തിയ സമരങ്ങള്‍ ഇപ്പോള്‍ മറന്നു. പക്ഷേ ജനങ്ങള്‍ ഇത് മറക്കില്ല. കോണ്‍ഗ്രസ് ആദ്യം ജനങ്ങളെ മുറിവേല്പിച്ചു, ബിജെപി അതില്‍ ഉപ്പ് തേക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കുറുക്കുവഴികള്‍ സ്വീകരിക്കുന്നു. 5 കൊല്ലം മുമ്പ് വോട്ടുകച്ചവടം നടത്തി ബിജെപിയെ കോണ്‍ഗ്രസ് നിയമസഭയില്‍ എത്തിച്ചു. 600 രൂപ പെന്‍ഷന്‍ പോലും കൊടുക്കാത്ത പാര്‍ട്ടിയാണ്. വീഴ്ച വരുത്തുന്ന കാര്യങ്ങള്‍ നാട്ടുകാര്‍ മുഖവിലക്ക് എടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ. മാണി വന്നതോടെ എല്‍ഡിഎഫിന്റെ അടിത്തറ വിപുലമായെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.