കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: രാജ്യമെങ്ങും പ്രതിഷേധം ശക്തം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: രാജ്യമെങ്ങും പ്രതിഷേധം ശക്തം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം:ട്രെയിന്‍ യാത്രക്കിടെ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റെയും പോലീസിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഭരണഘടന ഉറപ്പു നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

യു.പിയിലെ ത്സാന്‍സിയില്‍വെച്ചാണ് കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരും ഝാന്‍സി പോലീസും ചേര്‍ന്നാണ് കന്യാസിത്രികളെ ഉപദ്രവിച്ചത്. ട്രെയിനില്‍ നിന്ന് ബലമായി അവരെ പിടിച്ചിറക്കി. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പോലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്. ഔദ്യോഗിക വേഷത്തില്‍ ആയിരുന്ന രണ്ട് തിരുഹൃദയ സന്യാസിനി സഭാംഗങ്ങളോടാണ് അപമര്യാദയായി പെരുമാറിയത്. അക്രമികള്‍ക്കെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്ന് കെസിബിസിയും സീറോ മലബാര്‍ സഭയും കേന്ദ്ര സംസഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലും, മനുഷ്യത്വരഹിതമായ നടപടികള്‍ക്കെതിരെയും കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും അപലപിക്കുകയും നടപടി ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാകുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എം എല്‍ എ, ബി ജെ പി സംസ്ഥാന സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍, സി പി എം സംസ്ഥാന കമ്മിറ്റി തുടങ്ങി പല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും സംഭവത്തെ അപലപിക്കുകയും അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. പൗര്യന്റെ മൗലീകവകാശങ്ങള്‍ക്കു നേരെയുള്ള ഇത്തരം കടന്നുകയറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കി.










വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.