ആട് കടിച്ച് രണ്ടില കരിഞ്ഞു പോയെന്നും പൂഞ്ഞാറില്‍ എതിരാളി യുഡിഎഫെന്നും പി.സി ജോര്‍ജ്

ആട് കടിച്ച് രണ്ടില കരിഞ്ഞു പോയെന്നും പൂഞ്ഞാറില്‍ എതിരാളി യുഡിഎഫെന്നും പി.സി ജോര്‍ജ്

കോട്ടയം: പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരം താനും യുഡിഎഫും തമ്മിലാണെന്നും വലിയ ഭൂരിപക്ഷം നേടി വിജയിക്കുമെന്നും ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്. രണ്ടില ആദ്യം ആട് കടിച്ചുവെന്നും പിന്നെ കരിഞ്ഞു പോയെന്നും അദ്ദേഹം പരിഹസിച്ചു.

പൂഞ്ഞാറില്‍ എനിക്ക് എതിരാളികളില്ല. ഒന്‍പത് സ്ഥാനാര്‍ഥികളാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാഞ്ഞിരപ്പള്ളിക്കാരനാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയംകാരന്‍, ബിഡിജെഎസ് സ്ഥാനാര്‍ഥി ഏറ്റുമാനൂരുകാരനുമാണ്. പൂഞ്ഞാറുകാര്‍ക്ക് വോട്ട് ചെയ്യാന്‍ പൂഞ്ഞാറുകാരനായി ഞാന്‍ മാത്രമേയുള്ളൂ. സ്വാഭാവികമായി വലിയ ഭൂരിപക്ഷത്തിലേക്ക് വരും. 35,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയാണ് കാണുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഇരുനൂറിലധികം ചെക്ക് കേസില്‍ വാദിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. പ്രതികള്‍ എല്ലാം പാവപ്പെട്ടവരാണ്. ഇത്രയധികം കേസില്‍ വാദിയായ ഒരു ബ്ലേഡുകാരനെ സ്ഥാനാര്‍ഥിയാക്കുന്നതിനേക്കാള്‍ വലിയ അപമാനമുണ്ടോ. സിപിഎമ്മിന്റേയും സിപിഐയുടേയും പ്രവര്‍ത്തകര്‍ ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ ഭരണമെന്നത് പിണറായി ആരാധകരുടെ കളിയുടെ ഭാഗമാണ്. എക്സിറ്റ് പോളുകള്‍ പറ്റിക്കലാണ്. ഭീകരവാദികളുടെ വോട്ട് വേണ്ട എന്നത് തന്റെ ഉറച്ച നിലപാടാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ആ ജനധിപത്യത്തിന് വിരുദ്ധമായി വര്‍ഗീയത പരത്തുന്നവരുടെ വേട്ട് വേണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.