വൈകുന്നേരം നാല് വരെ 60.08 ശതമാനം പോളിംഗ്; പരക്കേ അക്രമം: കഴക്കൂട്ടത്തും കാട്ടായിക്കോണത്തും സംഘര്‍ഷം

വൈകുന്നേരം നാല് വരെ  60.08 ശതമാനം പോളിംഗ്; പരക്കേ അക്രമം: കഴക്കൂട്ടത്തും കാട്ടായിക്കോണത്തും സംഘര്‍ഷം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് തുടരുന്നതിനിടെ വൈകുന്നേരം നാലിന് 60.08 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി തെക്കന്‍ ജില്ലകളുടെ തീരദേശ മേഖലകളില്‍ രാവിലെ മുതല്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്. തീരപ്രദേശങ്ങളിലെ പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ഇരുമുന്നണികളും അവകാശ വാദം ഉന്നയിക്കുന്നുണ്ട്.

അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിപ്പാട് പതിയാങ്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം കണ്ടുനിന്ന വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. മീനത്തേല്‍ ശാര്‍ങ്ഗധരനാണ് മരിച്ചത്. മര്‍ദനത്തിനിരയായ യുഡിഎഫ് പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ അയല്‍വാസിയാണ് ശാര്‍ങ്ഗധരന്‍.

ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയര്‍ന്നു. പോളിങ് ഉദ്യോഗസ്ഥര്‍ പക്ഷപാതമായി പെരുമാറുന്നുവെന്നും വോട്ടര്‍മാരെ തിരിച്ചറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇത് ചോദ്യം ചെയ്തപ്പോഴാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തന്നെ കൈയേറ്റം ശ്രമിച്ചെന്നും യുഡിഎഫ് സ്ഥാനാനാര്‍ഥി വി.പി.അബ്ദുള്‍ റഷീദ് പരാതിപ്പെട്ടു.

സ്ഥാനാര്‍ഥി ബൂത്തില്‍ നേരിട്ടെത്തി ഇടപെടുന്നത് ശരിയല്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകരും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം പിന്നീട് സിപിഎം-ലീഗ് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും മാറ്റിനിര്‍ത്തുകയായിരുന്നു. ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ ആറാട്ടുപുഴയില്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായതായി സ്ഥാനാര്‍ഥി പരാതി നല്‍കി.

കഴക്കൂട്ടത്ത് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കാട്ടായിക്കോണത്ത് സിപിഎം പ്രവര്‍ത്തകര്‍ ബൂത്ത് ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചു. നാലു ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബൂത്ത് ഓഫിസിലിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇവിടെയുണ്ടായിരുന്നു. സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പോളിംഗ് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കാട്ടായിക്കോണത്ത് രാവിലെയും വൈകുന്നേരവും സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പല വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്.

തളിപ്പറമ്പില്‍ കള്ളവോട്ടിന് ശ്രമമുണ്ടായി. ബൂത്ത് നമ്പര്‍ 110ല്‍ കള്ളവോട്ടിനെത്തിയ ആളെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു. സിപിഎം പ്രവര്‍ത്തകനെന്ന് യുഡിഎഫ് ആരോപിച്ചു. അറസ്റ്റ് ചെയ്യണമെന്ന ആവശ്യം പൊലീസ് തള്ളി. ഒന്നാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചലഞ്ച് ചെയ്ത യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദനമേറ്റു. അമ്പലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയ ആളെ തടഞ്ഞു. ബൂത്ത് നമ്പര്‍ 67ല്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ് കള്ളവോട്ടിന് ശ്രമിച്ചത്.

കോഴിക്കോട് നാദാപുരം എടച്ചേരി പഞ്ചായത്തിലെ കച്ചേരി നോര്‍ത്ത് എല്‍പി സ്‌കൂളിലെ 10ാം നമ്പര്‍ ബൂത്തിലും കള്ളവോട്ട് നടന്നു. കുനിയില്‍ ആയിശ വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ട് മറ്റാരോ ചെയ്തു പോയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇവര്‍ ടെന്‍ഡര്‍ വോട്ട് ചെയ്തു മടങ്ങി.

വോട്ടു ചെയ്തു മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ഭാര്യ മരിച്ചു. ചടയമംഗലം കുന്നുംപുറം കൃഷ്ണ വിലാസത്തില്‍ അമ്പിളി (43) അണ് മരിച്ചത്. ചടയമംഗലം കുരിയോടെ ആണ് അപകടം നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.