കോട്ടയം: 1934-ലെ സഭാ ഭരണഘടന മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന് ബാധകമല്ലെന്ന് കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ സ്വതന്ത്ര ട്രസ്റ്റ് ആണെന്നും കോടതി വ്യക്തമാക്കി. പള്ളിഭരണത്തിന് റിസീവറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ കോട്ടയം മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വ്യാഴാഴ്ച വിധിയുണ്ടായത്.
ഇതുസംബന്ധിച്ച് മണര്‍കാട് പള്ളി, മലങ്കര സഭയുടെ കീഴിലോ ഭാഗമായോ വരുന്നതല്ലാത്തതിനാല്‍ സ്വന്തം ഭരണഘടനപ്രകാരമാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഭരിക്കപ്പെടേണ്ടത്. 1934-ലെ ഭരണഘടന ബാധകമല്ലാത്തതിനാല്‍ 2017-ലെ കെ.എസ്.വര്‍ഗീസ് കേസിലെ സുപ്രീംകോടതി വിധി ബാധിക്കില്ലെന്ന പള്ളിയുടെ വാദവും കോടതി അംഗീകരിച്ചു.
മണര്‍കാട് പള്ളിഭരണം റിസീവറെ ഏല്‍പ്പിക്കണമെന്നും 1934-ലെ ഭരണഘടനപ്രകാരം ഈ പള്ളി ഭരിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കൂടാതെ ഓര്‍ത്തഡോക്‌സ് വൈദികരെ ശുശ്രൂഷകള്‍ ചെയ്യുന്നതില്‍ നിന്ന് തടയരുതെന്നാവശ്യപ്പെട്ട് നല്‍കിയ ഇന്‍ജക്ഷന്‍ പെറ്റീഷനും കോടതി തള്ളി.
അതേസമയം മണര്‍കാട് പള്ളിക്കേസുമായി ബന്ധപ്പെട്ട് കോട്ടയം മുന്‍സിഫ് കോടതിയില്‍നിന്നുണ്ടായ വിധി സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26