മന്‍സൂര്‍ വധക്കേസ് രണ്ടാം പ്രതി രതീഷിനെ മറ്റു പ്രതികള്‍ കെട്ടിത്തൂക്കിയതാണെന്ന് കെ.സുധാകരന്‍

മന്‍സൂര്‍ വധക്കേസ് രണ്ടാം പ്രതി രതീഷിനെ മറ്റു പ്രതികള്‍ കെട്ടിത്തൂക്കിയതാണെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ മരണത്തെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നുവെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വളയത്ത് ഒരു സിപിഎമ്മുകാരന്റെ വീട്ടിലാണ് പ്രതികള്‍ ഒളിവില്‍ താമസിച്ചത്. ഒരു പ്രാദേശിക സിപിഎം നേതാവിനെതിരെ രതീഷ് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പ്രതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് മറ്റുള്ളവര്‍ രതീഷിനെ ആക്രമിക്കുകയായിരുന്നു. ബോധംകെട്ട രതീഷിനെ മറ്റുള്ളവര്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് നാട്ടില്‍നിന്ന് ലഭിക്കുന്ന വിവരമെന്നും സുധാകരന്‍ പറഞ്ഞു.

പനോളി വല്‍സന്‍ എന്ന പ്രാദേശിക സിപിഎം നേതാവാണ് മന്‍സൂര്‍ കൊലക്കേസ് ആസൂത്രണം ചെയ്തത്. വോട്ടെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ചാര്‍ജ് ഉണ്ടായിരുന്ന സ്ഥലത്ത് പനോളി വല്‍സന്‍ വരാതിരുന്നത് സംശയകരമാണെന്നും സുധാകരന്‍ ആരോപിച്ചു.

മരണത്തിനു മുന്‍പ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണ് എന്നതാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്കു നയിച്ചത്. മരണത്തിനു തൊട്ടുമുമ്പു വരെ മന്‍സൂര്‍ വധക്കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.