ഇന്ന് മുതല്‍ 15 ദിവസത്തേക്ക് മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ

ഇന്ന് മുതല്‍ 15 ദിവസത്തേക്ക് മഹാരാഷ്ട്രയില്‍  നിരോധനാജ്ഞ

മുംബൈ: രാജ്യത്ത് കൊവിഡ് ഏറ്റവും തീവ്രമായ മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് രാത്രി എട്ട് മണി മുതല്‍ നിയമം പ്രാബല്ല്യത്തില്‍ വരും. ലോക്ക്ഡൗണ്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും ഇതിന് സമാനമായ നിയന്ത്രണമായിരിക്കു നിരോധനാജ്ഞയിലുണ്ടാകുകയെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സംസ്ഥാനം അപകടകരമായ പൊട്ടിത്തെറിയുടെ വക്കിലാണ്. കൊവിഡിനെതിരായ യുദ്ധം വീണ്ടും ആരംഭിച്ചു.

ഇന്ന് മുതല്‍ അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തുടനീളം 144 പ്രഖ്യാപിക്കുമെന്നതിനാല്‍ നാലില്‍ അധികം ആളുകളുടെ ഒത്തുചേരല്‍ നിരോധിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ മെഡിക്കല്‍ സേവനങ്ങള്‍, ബേങ്കുകള്‍, മാധ്യമങ്ങള്‍, ഇ-കൊമേഴ്സ്, ഇന്ധനം എന്നിങ്ങനെ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്നലെ 60,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. സംസ്ഥാനം മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് ഓക്‌സിജനെത്തിക്കാന്‍ വ്യോമസേനയുടെ സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളുടെയും പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെയും ദൗര്‍ലഭ്യവും സംസ്ഥാനത്തുണ്ടെന്നും താക്കറെ ചൂണ്ടിക്കാട്ടി.

കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് അടുത്ത ഒരു മാസത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്നു കിലോ ഗോതമ്പും രണ്ടു കിലോ അരിയും സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.