രാജ്യം മുഴുവന്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം; ഇനിയെങ്കിലും 'പബ്ലിക് റിലേഷന്‍സ് അഭ്യാസം' നിര്‍ത്തണമെന്ന് പ്രിയങ്കാ ഗാന്ധി

രാജ്യം മുഴുവന്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയം; ഇനിയെങ്കിലും 'പബ്ലിക് റിലേഷന്‍സ് അഭ്യാസം' നിര്‍ത്തണമെന്ന് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ 'പബ്ലിക് റിലേഷന്‍സ് അഭ്യാസം' നിര്‍ത്തിവച്ച് ജനങ്ങളോടും പ്രതിപക്ഷ പാര്‍ട്ടികളോടും പ്രതിസന്ധിയെക്കുറിച്ചു സംസാരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലക്ഷ്യമാക്കിയുള്ള പ്രതികരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ വിശ്വാസത്തില്‍ എടുക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ പ്രിയങ്ക, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആത്മാര്‍ഥമായ ശുപാര്‍ശകളെപ്പോലും മോഡി സര്‍ക്കാര്‍ പരിഹസിച്ചതായും ആരോപിച്ചു.

പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സുമായി (ഐഎസ്‌ഐ) പോലും സംസാരിക്കാന്‍ കേന്ദ്രം തയാറാണ്. എന്നാല്‍ പ്രതിപക്ഷ നേതാക്കളോടു സംസാരിക്കാന്‍ ഒരുക്കമല്ല. ക്രിയാത്മകവും പോസിറ്റീവുമായ നിര്‍ദേശങ്ങള്‍ നല്‍കാത്ത ഒരു പ്രതിപക്ഷ നേതാവും ഇന്നുണ്ടെന്നു കരുതുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നു കേന്ദ്രത്തോടു പറയുന്നു. എന്‍ഐഎയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി.

'മന്‍മോഹന്‍ സിംഗ് 10 വര്‍ഷം പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം എത്രമാത്രം മാന്യനാണെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അവ അതേ മാന്യതയോടെ ഗൗരവത്തിലെടുക്കണം. പ്രതിപക്ഷ നേതാക്കള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ പിന്നെ ആരാണ് അതു ചെയ്യുക? ഇന്നും അവര്‍ ബംഗാളില്‍ പ്രചാരണത്തിന്റെ തിരക്കിലാണ്. അവര്‍ സ്റ്റേജുകളില്‍നിന്നു ചിരിക്കുന്നു. സഹായത്തിനായി നിലവിളിച്ച് ആളുകള്‍ കരയുകയാണ്. ഓക്‌സിജന്‍, കിടക്കകള്‍, മരുന്നുകള്‍ എന്നിവ ചോദിക്കുന്നു. നിങ്ങള്‍ക്ക് ഇതെങ്ങനെ സാധിക്കുന്നു' പ്രിയങ്ക ചോദിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണത്തിലല്ല, വാക്‌സിനേഷന്‍ നടത്തിയ ജനസംഖ്യയുടെ ശതമാനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മന്‍മോഹന്‍ സിംഗ് കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ ഇതു തള്ളി. പുതിയ വാക്‌സിന്‍ നയത്തെ 'വാക്‌സിന്‍ വിവേചനം' എന്നു വിശേഷിപ്പിച്ചു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കേന്ദ്രത്തിന്റെ കഴിവില്ലായ്മയും അലംഭാവവുമാണ് ഇന്ത്യ ഇപ്പോള്‍ ഓക്‌സിജനുവേണ്ടി പ്രയാസപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.