രാജ്യത്തിൻറെ ഏകത്വം സംരക്ഷിക്കാൻ ‘ഏകത്വം’ പിൻവലിച്ച് തനിഷ്ക്

രാജ്യത്തിൻറെ  ഏകത്വം സംരക്ഷിക്കാൻ    ‘ഏകത്വം’ പിൻവലിച്ച് തനിഷ്ക്

കാലങ്ങളായി നിരവധി പരസ്യങ്ങൾ ഇന്ത്യയിൽ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്, ഇത്തവണ ആളുകളെ അലോസരപ്പെടുത്തുന്ന ബ്രാൻഡ് മറ്റാരുമല്ല, ജനപ്രിയ ജ്വല്ലറി തനിഷ്ക്.

തനിഷ്കിന്റെ ‘ഏകത്വം’ പരസ്യം സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയായി. ഇത് ‘ലവ് ജിഹാദിനെ’ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ ബോയ്‌കോട്ട് തനിഷ്‌ക് എന്ന ഹാഷ് ടാഗിൽ പ്രതിഷേധം അലയടിക്കുകയാണ് . ചിലർ ഗുജറാത്തിലെ തനിഷ്ക് ആഭരണശാലയിൽ അതിക്രമിച്ചു കയറി ജീവനക്കാരോട് മോശമായി പ്രതികരിക്കുകയും മാപ്പ് എഴുതി നല്കുവാൻ ആവശ്യപ്പെടുകയും ചെയ്തു.


പരസ്യത്തിൽ ഒരു ഗർഭിണിയായ ഹിന്ദു സ്ത്രീയെ മുസ്ലീം അമ്മായിയമ്മ ഹിന്ദു ആചാരപ്രകാരമുള്ള 'വയറു കാണിക്കൽ' ചടങ്ങ് നടത്തി സന്തോഷിപ്പിക്കുന്നു. അപ്പോൾ ആ സ്ത്രീ അമ്മായിയമ്മയോട് "ഈ ചടങ്ങ് നിങ്ങളുടെ (മുസ്ലീം) വീട്ടിൽ നടക്കുന്നതല്ലല്ലോ..." എന്ന് ചോദിക്കുന്നു, "എല്ലായിടത്തും പെൺ മക്കളെ സന്തോഷത്തോടെ നിലനിർത്തുന്നതല്ലേ പാരമ്പര്യം?" എന്നൊരു മറുചോദ്യം ഉന്നയിക്കുന്നു . പരസ്യം നിർമ്മാതാക്കൾ പുറത്തുവിട്ടയുടനെ, ഇത് സോഷ്യൽ മീഡിയയിൽ വൈറലായി, പരസ്യത്തിലൂടെ മിശ്രവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനു തനിഷ്‌ക് ശ്രമിക്കുകയാണ് എന്ന് സൈബർ ലോകം ആരോപിച്ചു .

സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ ഈ പരസ്യ ചിത്രത്തോട് സമ്മിശ്രമായി പ്രതികരിച്ചു തുടങ്ങി. ഇത് “ലവ് ജിഹാദിനെ” മഹത്വപ്പെടുത്തുന്നതായി ബോളിവുഡ് നടി കങ്കണ റാണൗട് പ്രസ്താവിച്ചു. എന്നാൽ ഇത് ഹിന്ദു-മുസ്‌ലിം ഐക്യം ഉയർത്തിക്കാട്ടുകയാണ് എന്ന് എം പി ശശി തരൂർ അഭിപ്രായപ്പെട്ടു. അഭിപ്രായപ്രകടനങ്ങൾ അതിരു കടന്നപ്പോൾ കമ്പനി പരസ്യം പിൻവലിക്കാൻ തീരുമാനിച്ചു.

അശ്രദ്ധമായി വികാരങ്ങൾ ഇളക്കിവിടുന്നതിൽ ഞങ്ങൾ അതീവ ദുഖിതരാണ്. ഞങ്ങളുടെ ജീവനക്കാരുടെയും പങ്കാളികളുടെയും വികാരങ്ങളും ക്ഷേമവും കണക്കിലെടുത്ത് ഈ പരസ്യം പിൻവലിക്കുന്നതായി തനിഷ്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

പരസ്യം പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ ഒച്ചപ്പാടുകൾ അടങ്ങുന്നില്ല . പരസ്യം പിൻവലിച്ചതിനെ എതിർത്തും അനുകൂലിച്ചും വാക്‌പയറ്റുകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു . ഇന്ത്യൻ വിപണിയിൽ ചിത്രങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പാലിക്കണം എന്നതാണ് സമീപകാല സംഭവങ്ങൾ പഠിപ്പിക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.