ബഹിരാകാശ ലക്ഷ്യവുമായി മൂന്നാമത്തെ ഇന്ത്യന്‍ വംശജയും; യാത്ര പതിനൊന്നിന്‌

ബഹിരാകാശ ലക്ഷ്യവുമായി മൂന്നാമത്തെ ഇന്ത്യന്‍ വംശജയും; യാത്ര പതിനൊന്നിന്‌

ആന്ധ്രയിലെ കൊച്ചു ഗ്രാമമാണ് ഗുണ്ടന്നൂര്‍. അവിടെ ഒരു മുത്തശ്ശനും മുത്തശ്ശിയും തങ്ങളുടെ കൊച്ചുമകള്‍ സിരിഷ ബാന്‍ഡ്‌ലയെ തേടി എത്തുന്ന ഫോണ്‍കോളുകള്‍ക്ക് മറുപടി നല്‍കാനും അയല്‍ക്കാരുമായി മധുരം പങ്കുവയ്ക്കാനുമായി ഓടി നടക്കുകയാണ്. ആരാണ് സിരിഷ ബാന്‍ഡ്‌ല എന്ന മുപ്പത്തിനാലുകാരി എന്നറിയേണ്ടേ?
ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകാന്‍ ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ പിറന്ന സിരിഷ ബാന്‍ഡ്‌ല. വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള ആറംഗ യാത്രാസംഘത്തിലുള്‍പ്പെട്ടയാളാണ് സിരിഷ. ഈ മാസം 11ന് ആണു യാത്ര. കല്‍പന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുന്‍പ് ബഹിരാകാശത്തെത്തിയ ഇന്ത്യന്‍ വംശജരായ വനിതകള്‍. മാതാപിതാക്കളായ ഡോ. ബാന്‍ഡ്‌ല മുരളീധറിനും അനുരാധയ്ക്കുമൊപ്പം അഞ്ചാം വയസിലാണ് സിരിഷ യുഎസിലെത്തിയത്. വളര്‍ന്നത് ഹൂസ്റ്റണ്‍ നഗരത്തില്‍.
നാല് വയസ്സുവരെ അവള്‍ ഞങ്ങള്‍ക്കൊപ്പമാണ് വളര്‍ന്നത്. ആദ്യമായി യു.എസ്സില്‍ മാതാപിതാക്കളുടെ അടുത്തേക്ക് ഒറ്റയ്ക്കായിരുന്നു അവളുടെ യാത്ര. എന്നാല്‍ ഒട്ടും ഭയമുള്ള കുട്ടിയായിരുന്നില്ല അവള്‍. ആകാശത്ത് പറക്കുന്നതിന്റെ ആവേശത്തിലായിരുന്നു സിരിഷ അന്ന്.' എണ്‍പത്തിമൂന്നുകാരനായ മുത്തശ്ശന്‍ ബാന്‍ഡ്‌ല രാഗേഷ് ഒരു അഭിമുഖത്തില്‍ പറയുന്നു. ആചാര്യ എന്‍.ജി രംഗ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും പ്രൊഫസറുമാണ്.
യുഎസിലെ പര്‍ഡ്യു സര്‍വകലാശാലയില്‍നിന്ന് എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ സിരിഷ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് എംബിഎയും സ്വന്തമാക്കി. പിന്നീട് ടെക്സസില്‍ എയ്റോസ്പേസ് എന്‍ജിനീയറായും കൊമേഴ്സ്യല്‍ സ്പേസ് ഫ്ളൈറ്റ് ഫെഡറേഷനില്‍ സ്പേസ് പോളിസി വിദഗ്ധയായും ജോലി ചെയ്തു. 2015 ലാണ് വെര്‍ജിന്‍ ഗലാക്റ്റിക്കില്‍ ചേര്‍ന്നത്. ചീഫ് ആസ്ട്രോനോട്ടായ ബെഥ് മോസസ് എന്ന വനിതയും സിരിഷയ്ക്കൊപ്പം ബഹിരാകാശ യാത്രാസംഘത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.