കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 9)

കഥയും പൊരുളും  (കുട്ടികൾക്കായുള്ള പംക്തി 9)

"നീതിയും കാരുണ്യവും പിന്തുടരുന്നവർ ജീവനും ബഹുമതിയും നേടും." സുഭാഷിതങ്ങൾ 21:21  

ലിയോ ടോൾസ്റ്റോയുടെ അർത്ഥസമ്പുഷ്ടമായ ഒരു കഥയാണ് 'മൂന്നുചോദ്യങ്ങൾ'. ജീവിത വഴികളിൽ നമ്മൾ കണ്ടുമുട്ടുന്നവരെ നമ്മൾ എങ്ങനെ കാണണം എന്നും  ജ്ഞാനവും, അംഗീകാരവും, കരുണയും, ക്ഷമയും എങ്ങനെ സ്വന്തം ജീവിതവും മറ്റൊരാളുടെ ജീവിതവും മാറ്റിമറിക്കുന്നു എന്നും പറഞ്ഞുതരുന്ന കഥയാണിത്.  
ഒരിടത്തൊരു രാജാവുണ്ടായിരുന്നു. ഒരുനാൾ രാജമനസ്സിൽ മൂന്നു ചോദ്യങ്ങൾ ഉദിച്ചു.

ഒരാളുടെ കർമ്മമാർഗ്ഗത്തിൽ 

ഓരോ പ്രവർത്തികൾക്കും യോജിച്ച സമയമേത്? 

ഏറ്റവും പ്രധാനപ്പെട്ട വ്യക്‌തി ആര്?

ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തികൾ ഏത്?

എന്നിങ്ങനെ മൂന്നുചോദ്യങ്ങൾ. ശരിയായ ഉത്തരം തരുന്നവർക്കു സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. പലരും ശ്രമിച്ചു പക്ഷെ രാജാവ് സംതൃപ്തനായില്ല.

അങ്ങനെയിരിക്കെ വനത്തിൽ ഏകനായ് താമസിക്കുന്ന ബുദ്ധിമാനായ ഒരു സന്യാസിയെക്കുറിച്ചു രാജാവറിഞ്ഞു. സാധാരണക്കാരെ മാത്രം സ്വീകരിക്കുന്ന സന്യാസിയുടെ അടുത്തേക്ക് വേഷപ്രച്ഛന്നനായി രാജാവ് യാത്രതിരിച്ചു. എത്തുമ്പോൾ സന്യാസി തന്റെ കൃഷിയിടത്തിൽ മണ്ണിളക്കുന്ന ജോലിയിലായിരുന്നു. സന്യാസിയുടെ മുന്നിലെത്തി രാജാവ് തന്റെ ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ അതിനുത്തരം പറയാതെ സന്യാസി തന്റെ പ്രവൃത്തി തുടർന്നു. രാജാവ് വീണ്ടും ചോദ്യം ആവർത്തിച്ചു. പക്ഷെ ഉത്തരം മാത്രം കിട്ടിയില്ല. ചിന്തിക്കാൻ സമയമെടുക്കുകയാവും എന്നുകരുതി രാജാവ് കാത്തുനിന്നു. വയസ്സനായ സന്യാസി തന്റെ പ്രവൃത്തി തുടർന്നു. രാജാവിന് സന്യാസിയോട് അലിവുതോന്നി തൂമ്പാ വാങ്ങി കിളക്കാൻ ആരംഭിച്ചു. വൈകുന്നേരം ആയിട്ടും ഉത്തരം കിട്ടാതെ രാജാവ് നിരാശനായി സന്യാസിയോട് പറഞ്ഞു. "നിങ്ങൾക്ക് ഉത്തരം അറിയില്ലെങ്കിൽ പറയുക ഞാൻ തിരികെ മടങ്ങാം. ദേഹമാസകലം മുറിവുകളുമായി ആശ്രമത്തിലേക്ക് ഓടി വരുന്ന ആളെ ചൂണ്ടി സന്യാസി പറഞ്ഞു "വരൂ നമ്മുക്കയാളെ ശുശ്രുഷിക്കാം.” സന്യാസിയും രാജാവുംകൂടി അയാളെ പരിചരിച്ചു. മരുന്നുവച്ചുകെട്ടി ശുശ്രൂഷിച്ചു. രാത്രിയായതിനാൽ രാജാവ് മടക്കയാത്ര അടുത്ത ദിവസത്തേക്കുമാറ്റി. ജോലിഭാരംകൊണ്ടും, നടത്തംകൊണ്ടും രാജാവ് നല്ലതുപോലുറങ്ങി. പ്രഭാതത്തിൽ ഉണരുമ്പോൾ തന്റെ മുന്നിൽ കൂപ്പുകൈകളോടെ ക്ഷമയാചിച്ചുനിൽക്കുന്ന മുറിവുപറ്റിയവനെ കണ്ട് രാജാവ് അമ്പരന്നു.   അയാൾ തന്റെ കഥപറഞ്ഞു. “അങ്ങ് കൊലപ്പെടുത്തിയ സഹോദരന്നുവേണ്ടി പ്രതികാരം ചെയ്യാൻ ഇറങ്ങിതിരിച്ചവനാണ് ഞാൻ. പക്ഷെ നിങ്ങളുടെ ഭടൻമാർ എന്നെ കണ്ടെത്തി അപായപ്പെടുത്തി. ഞാൻ രക്ഷക്കായ് ഓടിയെത്തിയത് അങ്ങയുടെ മുന്നിലും. അങ്ങയുടെ സഹായം എന്റെ ശത്രുത ഇല്ലാതാക്കി. ദയവായി അങ്ങ് എന്നോട് ക്ഷമിക്കണം.

രാജാവിന് അവനോട് അലിവുതോന്നി അദ്ദേഹം ശത്രുവിനോട് ക്ഷമിക്കുക മാത്രമല്ല മറിച്ച് പിടിച്ചെടുത്തവ തിരികെനൽകാനും. തന്റെ മിത്രമായവനെ രാജചിലവിൽ ശുശ്രൂഷിക്കുവാനും തീരുമാനിച്ചു.
തിരികെ പോകുന്നതിനുമുമ്പ് രാജാവ് സന്യാസിയെ സമീപിച്ചു തന്റെ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു. അപ്പോൾ സന്യാസി പറഞ്ഞു നിങ്ങൾക്ക് ഉത്തരം തന്നുകഴിഞ്ഞല്ലോ. രാജാവിന് ആശ്ചര്യമായി "എപ്പോൾ?" നിനക്കു എന്നോട് അലിവുതോന്നി എന്നെ സഹായിക്കാൻ തോന്നിയ നിമിഷം ആയിരുന്നു ശരിയായ സമയം.  രാജാവിന് ആശ്ചര്യമായി "എപ്പോൾ?" നിനക്കു എന്നോട് അലിവുതോന്നി എന്നെ സഹായിക്കാൻ തോന്നിയ നിമിഷം ആയിരുന്നു ശരിയായ സമയം. ജീവിത്തിൽ അപരന്റെ നന്മക്കായി ചിലവഴിക്കാൻ കിട്ടുന്ന ഓരോനിമിഷവുമാണ് യോജിച്ച സമയം. നീ എന്നെ സഹായിക്കാതെ തിരിച്ചുപോയിരുന്നെങ്കിൽ ശത്രുവിന്റെ മുന്നിൽപ്പെട്ടു ജീവൻ വരെ നഷ്ടപ്പെടുമായിരുന്നു. ജീവിതത്തിൽ അപരന്റെ നന്മക്കായി ലാഭേച്ഛയില്ലാതെ പ്രവൃത്തിക്കുന്നതാണ് ശരിയായ പ്രവൃത്തി. അത് ശത്രുവിനെപ്പോലും മിത്രമാക്കും എന്ന് മനസിലായില്ലേ? തന്റെ മുന്നിലുള്ള ആവശ്യക്കാരാണ് ശരിയായ വ്യക്തികൾ.

നമ്മുടെ ജീവിതത്തിലും ദൈവം നമ്മുക്കുതരുന്ന ഓരോരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കുക. ഇന്ന് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നന്മകൾ ചെയ്യുക. നന്മ ചെയ്യാൻ പറ്റിയ സമയവും, പറ്റിയ ആളുകളെയും തേടാതെ ചുറ്റുമുള്ളവരിൽ ആർക്കാണോ സഹായം ആവശ്യമുള്ളത് അവരെ സഹായിക്കുക. ഇന്ന് ജീവിക്കുക നാളെ നമ്മൾ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്കറിഞ്ഞുകൂടാ. ദൈവം തരുന്ന ഓരോ നിമിഷവും ഫലപ്രദമായി ജീവിച്ചു നമ്മുടെ ഓട്ടം സംതൃപ്തിയോടെ പൂർത്തിയാക്കുക.

"ദരിദ്രരോടു ദയകാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്; അവിടുന്ന് ആ കടം വീട്ടും" സുഭാഷിതങ്ങൾ 19:17


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.