ചെറിയൊരു പനി വന്നാല്‍ പോലും തളര്‍ന്നു പോകുന്നവരാണ് നമ്മളില്‍ പലരും. പിന്നീട് ഒന്നിനും വയ്യാ എന്ന ചിന്തയില്‍ സ്വയം ഒതുങ്ങി കൂടുന്നവര്‍. അക്കൂട്ടത്തില്‍ മാരക രോഗങ്ങളോട് പൊരുതി ജീവിതം തിരികെ പിടിച്ചവരെയും നാം കണ്ടിട്ടുണ്ട്. അതിലൊരാളാണ് ജോണ്‍ ഒലിവര്‍ സിപ്പേ എന്ന ബാലന്‍. ആറാം വയസില്‍ ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച അത്ഭുത ബാലന്‍.
ക്യാന്‍സറിനോട് പോരാടി അവന്‍ വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ സഹപാഠികളും അധ്യാപകരും നല്‍കിയത് ഊഷ്മളമായ സ്വീകരണമാണ്. 2020ല്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. ജോണിന്റെ അമ്മ മേഗന്‍ സിപ്പേയാണ് ആദ്യം വീഡിയോ പങ്കുവെച്ചത്.
ബ്യൂട്ടന്‍ഗെബീഡന്‍ എന്നയാള്‍ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് ജോണിനെ ലോകം ഏറ്റെടുത്തത്. രോഗത്തെ അതിജീവിച്ച് സിപ്പേ സ്‌കൂളിലേക്ക് വരുമ്പോള്‍ ഇരുവശത്തു നിന്നും കൂട്ടുകാര്‍ കയ്യടിയോടെ അവനെ സ്വീകരിക്കുന്നതു കാണാം. അധ്യാപിക അവനെ സ്‌നേഹത്തോടെ ചുംബിക്കുന്നുമുണ്ട്. എത്ര മനോഹരമായ കാഴ്ചയെന്നാണ് സോഷ്യല്‍മീഡിയ ഈ വീഡിയോയെ വിശേഷിപ്പിച്ചത്.
2016 നവംബര്‍ ഒന്നിനാണ് ജോണിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ആണ് ജോണിനെ ബാധിച്ചത്. മൂന്നു വര്‍ഷം നീണ്ട പോരാട്ടത്തെ തുടര്‍ന്ന് 2019ല്‍ ക്രിസ്മസിന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് ജോണ്‍ അവസാന കീമോ സ്വീകരിച്ചത്. പിന്നീട് പ്രതിസന്ധികളെ അതിജീവിച്ച് അവന്‍ ജീവിതത്തിലേക്ക് നടന്നു കയറുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26