'ഇനി നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല’; ഫ്രാൻസിലെ മതമൗലിക വാദികൾക്ക് ശക്തമായ താക്കീതുമായി ഇമ്മാനുവൽ മാക്രോൺ

'ഇനി നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല’; ഫ്രാൻസിലെ മതമൗലിക വാദികൾക്ക് ശക്തമായ താക്കീതുമായി ഇമ്മാനുവൽ മാക്രോൺ

പാരിസ് : ഫ്രാൻസിൽ ഈ മാസം ചരിത്ര അദ്ധ്യാപകനെ ശിരഛേദം ചെയ്തതിന് മറുപടിയായി തീവ്രവാദ ഇസ്‌ലാമിസത്തിനെതിരായ നടപടികൾ ഫ്രഞ്ച് ഗവൺമെന്റ് ത്വരിത ഗതിയിൽ തുടരുകയാണ് - അന്വേഷണങ്ങൾ, സ്ഥാപനങ്ങൾ അടയ്ക്കൽ, തീവ്രവാദത്തിനെതിരെ വിവിധ പദ്ധതികൾ, നിർദ്ദേശങ്ങൾ എന്നിവയുടെ ഒരു ഹിമപാതം തന്നെയാണ് ഇപ്പോൾ നടക്കുന്നത്.

മതമൗലിക വാദികൾക്ക് രാജ്യത്ത് ഇനി സുഖമായി ഉറങ്ങാൻ കഴിയില്ലെന്ന് മാക്രോൺ പറഞ്ഞു. എലിസീ പ്ലേസിൽവെച്ച് നടന്ന മന്ത്രിസഭാ യോഗത്തിൽ വെച്ചായിരുന്നു മാക്രോൺ ശക്തമായ ഭാഷയിൽ മതമൗലിക വാദികൾക്ക് താക്കീത് നൽകിയത്. . “ഭയം കാഴ്ചപ്പാടുകളെ മാറ്റും,” പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കഴിഞ്ഞ ആഴ്ച തന്റെ പ്രതിരോധ സമിതിയോട് പറഞ്ഞു.

ജനാധിപത്യത്തിന്റെ മനുഷ്യാവതാരമായതിനാലാണ് സാമുവൽ പാറ്റി കൊല്ലപ്പെട്ടത്. മതമൗലിക വാദികൾക്ക് തങ്ങളുടെ ഭാവി വേണം. സാമുവൽ പാറ്റിയെപോലുള്ള ധീരനായകനെപ്പോലുളളവർ ജീവനോടെയുള്ളപ്പോൾ അവർക്ക് ഈ ലക്ഷ്യം നേടിയെടുക്കുക അസാദ്ധ്യമാണെന്നും മാക്രോൺ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ജീൻ കാസ്‌ടെക്‌സും, ഭീകര വിരുദ്ധ വിഭാഗം അഭിഭാഷകൻ ജീൻ ഫ്രാൻകോയിസ് റികാർഡും പങ്കെടുത്തു.

തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ തെരച്ചിൽ ,തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടനകളുടെ നിരോധനം ,തീവ്രവാദ ധനസഹായം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇല്ലാതാക്കുക , അദ്ധ്യാപകർക്ക് പുതിയ പിന്തുണ, സോഷ്യൽ മീഡിയ കമ്പനികൾക്ക് മേൽ ഉള്ളടക്കത്തിൽ കൂടുതൽ കാര്യക്ഷമമായി സമ്മർദ്ദം ചെലുത്തുക എന്നീ പരിപാടികൾ സർക്കാർ പ്രഖ്യാപിച്ചു. സംഘടിതമായ തീവ്രവാദി ആക്രമണങ്ങളേക്കാൾ രാജ്യത്തിനകത്തുള്ള ജിഹാദികളുടെ ആക്രമണത്തെ തടയിടുവാനാണ് ഫ്രാൻസ് ഇപ്പോൾ പരിശ്രമിക്കുന്നത്. മതമൗലിക വാദികൾക്ക് മേലുള്ള നടപടികൾ സർക്കാർ ഇനിയും കടുപ്പിക്കുമെന്ന സൂചനയാണ് മാക്രോണിന്റെ താക്കീതിൽ നിന്നും ലഭിക്കുന്നത്.

ഇസ്ലാമിനെതിരെ പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ നടത്തിയ രൂക്ഷ വിമർശനങ്ങൾക്കും സർക്കാർ തല നടപടികൾക്കും പിന്നാലെ ഫ്രഞ്ച് ഉൽപന്നങ്ങൾക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി അറബ് ലോകത്തെ ചില രാജ്യങ്ങളും തുർക്കിയുടെ നേതൃത്വത്തിൽ രംഗത്തിറങ്ങി. അറബ് ലോകത്ത്, വ്യാപകമായി വ്യാപാര സ്ഥാപനങ്ങളിൽ ഫ്രഞ്ച് ഉൽപന്നങ്ങളുടെ വിൽപന നിർത്തി. തുർക്കിയിലും ബഹിഷ്കരണാഹ്വാനം സജീവമാണ്. സമൂഹ മാധ്യമങ്ങളിൽ ദിവസങ്ങളായി തുടരുന്ന ഹാഷ്ടാഗ് കാമ്പയിനുകൾക്ക് പിന്നാലെയാണ് വ്യാപാര സ്ഥാപനങ്ങൾ വിൽപന നിർത്തിയത്.

കുവൈത്ത്, ഖത്തർ, ഫലസ്തീൻ, ഈജിപ്ത്, അൾജീരിയ, ജോർഡൻ, സൗദി അറേബ്യ, തുർക്കി, തുനീഷ്യ എന്നീ രാജ്യങ്ങളിൽ കാമ്പയിന് ശക്തമായ പിന്തുണയുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമെ ഖത്തർ യൂനിവേഴ്സിറ്റി ഉൾപെടെ സ്ഥാപനങ്ങളും ബഹിഷ്കരണത്തിൽ അണിചേർന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.