ജറുസലേം: ഇസ്രയേലില്‍നിന്ന് 2700 വര്‍ഷം പഴക്കമുള്ള ശുചിമുറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പുരാവസ്തു ഗവേഷകര്‍. ജറുസലേം നഗരത്തിനു സമീപത്തു നിന്നു കുഴിച്ചെടുത്ത കല്ലില്‍ നിര്‍മിച്ച ക്ലോസറ്റിന് 2700 വര്‍ഷത്തെ പഴക്കമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അക്കാലത്ത് സ്വകാര്യ ശുചിമുറികള്‍ വലിയ ആഡംബരമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലാണ് ജറുസലേമില്‍ മണ്ണിനടിയില്‍നിന്ന് ശുചിമുറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ക്ലോസറ്റിന് അടിയിലായി ഒരു സെപ്റ്റിക് ടാങ്കിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പഴയൊരു കൊട്ടാരസമാനമായ വസതിയിലാണ് ശുചിമുറി കണ്ടെത്തിയത്. ചതുരാകൃതിയിലുള്ള ഒരു ക്യാബിനുള്ളിലായിരുന്നു ക്ലോസ്റ്റ് സ്ഥാപിച്ചിരുന്നത്.
ലൈം സ്റ്റോണ്‍ കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചതുരാകൃതിയിലുള്ള ഒരു കല്ലിനു നടുവിലായി തുളയിട്ട രീതിയിലാണ് ക്ലോസറ്റുള്ളത്. 'അക്കാലത്ത് സ്വകാര്യ ശുചിമുറികള്‍ വളരെ അപൂര്‍വമായിരുന്നു. വളരെ ചുരുക്കം ചില ശുചിമുറികള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.' ഖനനവിഭാഗം ഡയറക്ടര്‍ ജേക്കബ് ബിലിഗ് അറിയിച്ചു. അക്കാലത്ത് സമ്പന്നര്‍ക്കു മാത്രമായിരുന്നു വീടുകളില്‍ ശുചിമുറികള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26