പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിലെ വാക്‌സിനേഷന്‍; ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളിലെ വാക്‌സിനേഷന്‍; ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി


ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. 2010 മാര്‍ച്ച് പതിനഞ്ചിനോ അതിനുമുമ്പോ ജനിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. കോവിനില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയോ ബന്ധുക്കളുടെ അക്കൗണ്ടിലൂടെയോ രജിസ്റ്റര്‍ ചെയാം.12 നും 14 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാളെ മുതലാണ് വാക്സിന്‍ നല്‍കി തുടങ്ങുക.

നിലവില്‍ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് രാജ്യത്ത് വാക്സിന്‍ നല്‍കുന്നത്. സ്‌കൂളുകള്‍ പഴയത് പോലെ തുറന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബയോളജിക്കല്‍ ഇ കമ്പനി പുറത്തിറക്കുന്ന കോര്‍ബ്വാക്‌സ് ആകും കുട്ടികളില്‍ കുത്തി വെക്കുക. കോര്‍ബ്വാക്‌സ് ഉള്‍പ്പടെ മൂന്ന് വാക്‌സിനുകള്‍ക്കാണ് നിലവില്‍ 12 വയസിന് മുകളിലുള്ളവരില്‍ കുത്തിവെക്കാന്‍ അനുമതിയുള്ളത്.

സൈക്കോവ് ഡി, കൊവാക്‌സിന്‍ എന്നിവയാണ് മറ്റ് രണ്ടെണ്ണം. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസിന് മുകളിലുള്ളവരില്‍ വാക്‌സിനേഷന്‍ തുടങ്ങിയത്. ഈ വിഭാഗത്തിലെ അര്‍ഹരായ മുഴുവന്‍ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേര്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.

മറ്റ് അസുഖങ്ങള്‍ ഉള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമാണ് ഇതുവരെ കരുതല്‍ ഡോസ് നല്‍കിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസിന് മുകളിലുള്ള മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് മറ്റൊരു തീരുമാനം. അറുപത് വയസിന് മുകളിലുള്ളവരിലെ കരുതല്‍ ഡോസിന്റെ വിതരണവും ബുധനാഴ്ച്ച തുടങ്ങും. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതല്‍ ഡോസ് സ്വീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.