മലപ്പുറം: കേരളത്തില്‍ ചെള്ളുപനി സ്ഥിരീകരിച്ചു. മലപ്പുറം തിരൂരിലാണ് പത്തൊമ്പതുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. മൈറ്റ് എന്ന പ്രാണി പരത്തുന്ന രോഗമാണ് ചെള്ളുപനി. ഡല്‍ഹിയില്‍ പഠിക്കുന്ന യുവതി നാട്ടിലെത്തി തിരൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക സഹകരണാശുപത്രിയില്‍ ചികിത്സ തേടി.
ഡല്‍ഹിയിലെ തിരക്കേറിയ തെരുവില്‍ ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ഥിനിയെ മൈറ്റ് എന്ന പ്രാണി കടിക്കുകയും രോഗം ബാധിക്കുകയുമായിരുന്നു. പ്രാണി കടിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനിക്ക് പനിയും തലവേദനയും ഛര്‍ദ്ദിയും വയറിളക്കവും ശരീരവേദനയും വന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രോഗം തിരിച്ചറിഞ്ഞില്ല.
രോഗം മൂര്‍ച്ഛിച്ചതോടെ വിദ്യാര്‍ഥിനിയെ ബന്ധുക്കള്‍ തിരൂരിലേക്ക് കൊണ്ടുവരികയും ചികിത്സ തേടുകയുമായിരുന്നു. ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ വിവിധ രോഗപരിശോധനകള്‍ നടത്തി. ചെള്ളുപനിക്കുള്ള 'വെയില്‍ ഫെലിക്‌സ്' പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവായി.
മൈറ്റ് എന്ന ചെറുപ്രാണിയിലൂടെ പകരുന്ന 'ഒറിന്‍ഷ്യ സുസുഗാമുഷി' എന്ന ബാക്ടീരിയയാണ് ഈ രോഗം വരുത്തുന്നത്. പ്രാണി കടിക്കുന്നവര്‍ക്ക് രോഗം പടരും. 1930-ല്‍ ജപ്പാനിലാണ് ചെള്ളുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26