രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്: ശിവസേനയുടെ നേതൃസ്ഥാനം ഒഴിയാനും തയ്യാര്‍; കലങ്ങി മറിഞ്ഞ് മഹാരാഷ്ട്രാ രാഷ്ട്രീയം

രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്: ശിവസേനയുടെ നേതൃസ്ഥാനം ഒഴിയാനും തയ്യാര്‍; കലങ്ങി മറിഞ്ഞ് മഹാരാഷ്ട്രാ രാഷ്ട്രീയം

ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ അറിയിച്ച് 34 എംല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി.

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഫെയ്‌സ്ബുക് ലൈവിലൂടെയാണ് ഉദ്ധവ് നിലപാട് വ്യക്തമാക്കുന്നത്. കോവിഡ് ബാധിതനായതിനാലാല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് ഉദ്ധവ് രാജി സന്നദ്ധത വ്യക്തമാക്കിയത്. ആവശ്യമെങ്കില്‍ ശിവസേനയുടെ നേതൃസ്ഥാനം ഒഴിയാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും എന്‍സിപി നേതാവ് ശരത് പവാറുമാണ് ഭരണ പരിചയമില്ലാത്ത തന്നെ മുഖ്യമന്ത്രിയാക്കിയത്. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. ഹിന്ദുത്വ മൂല്യത്തില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഉദ്ധവ് താക്കറേ പറഞ്ഞു.

വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ഉദ്ധവ് പരോക്ഷമായി വിമര്‍ശിച്ചു. അതിനിടെ വിമത എംഎല്‍എമാരുമായി ശിവസേനയുടെ നേതൃത്വം അവകാശപ്പെട്ട് ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. തന്റെ കൂടെയുള്ള 34 എംല്‍എമാരുടെ പട്ടികയും അദ്ദേഹം പുറത്തു വിട്ടു. ഷിന്‍ഡെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഈ എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. രാത്രി ഏഴിന് ഷിന്‍ഡെ മാധ്യമങ്ങളെ കാണും.

വിമത എംഎല്‍എമാര്‍ വൈകുന്നേരം അഞ്ചു മണിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം തള്ളിക്കൊണ്ടാണ് ഷിന്‍ഡെയുടെ നീക്കം. അതേസമയം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുണ്ട്.

ഉദ്ധവ് താക്കറെ വിളിച്ചിരിക്കുന്ന പാര്‍ട്ടി യോഗം നിയമ വിരുദ്ധമാണെന്ന് ഷിന്‍ഡെ പ്രഖ്യാപിച്ചു. യഥാര്‍ഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെട്ട ഷിന്‍ഡെ നിലവിലുള്ള ചീഫ് വിപ്പ് സുനില്‍ പ്രഭുവിനെ മാറ്റി ഭാരത് ഗോഗവാലയെ ചീഫ് വിപ്പായി തിരഞ്ഞെടുത്തു.

അതിനിടെ മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ തകൃതിയില്‍ നടക്കുകയാണ്. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ നാല് എംഎല്‍എമാരുമായി ഗുവാഹത്തിയിലേക്ക് തിരിച്ചു. ഷിന്‍ഡെയ്‌ക്കൊപ്പമുള്ള വിമത എംഎല്‍എമാരെ താമസിപ്പിച്ചിടത്തേക്കാണ് ഇവര്‍ പോകുന്നതെന്നാണ് വിവരം.

സൂറത്തില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഗുവാഹത്തിയിലേക്കുള്ള യാത്ര. വിമത എംഎല്‍എമാരുടെ പിന്തുണയോടെ മഹാരാഷ്ട്രയിലെ ഭരണം തിരിച്ചു പിടിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ബിജെപി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.