2020, 2022 വർഷങ്ങളിലെ ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു; എം പി ഷീല,നിർമ്മല എന്നിവർക്ക് (നോവൽ) ഉമ സജി, ജീന രാജേഷ് എന്നിവർക്ക് (ചെറുകഥ) പുരസ്‌കാരങ്ങൾ, മുരളി നായർക്ക് തർജ്ജമ

2020, 2022 വർഷങ്ങളിലെ ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു;  എം പി ഷീല,നിർമ്മല എന്നിവർക്ക് (നോവൽ) ഉമ സജി, ജീന രാജേഷ് എന്നിവർക്ക് (ചെറുകഥ) പുരസ്‌കാരങ്ങൾ, മുരളി നായർക്ക് തർജ്ജമ

ഫ്രാൻസിസ് തടത്തിലിന് ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം; ജോൺ മാത്യുവിനു സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, കവിത ജേ സി ജെ, എൽസ നീലിമ ജോൺ എന്നിവർക്ക്

ന്യു യോർക്ക്: ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ കൺവൻഷൻ ഇല്ലാതിരുന്നതിനാൽ അന്നത്തെ അവാർഡും ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. അതിനാലാണ് രണ്ട് അവാർഡുകൾ. ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ അവാർഡുകളിൽ ഓരോ വിഭാഗത്തിനും ഓരോ അവാർഡുകൾ വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

സമഗ്ര സംഭാവനക്ക് പ്രശസ്ത സഹിത്യകാരൻ ജോൺ മാത്യു (ഹ്യൂസ്റ്റൺ) തെരഞ്ഞെടുക്കപ്പെട്ടു. നോവലിനുള്ള ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം നിർമ്മലയുടെ മഞ്ഞിൽ ഒരുവൾ; എം പി ഷീലയുടെ മൂന്നാമൂഴം എന്നിവ കരസ്ഥമാക്കി.

ചെറുകഥക്കുള്ള ഫൊക്കാന പത്മരാജൻ ചെറുകഥ പുരസ്‌കാരം ജീന രാജേഷിന്റെ അക്കൽദാമയിലെ ശില്പി പറഞ്ഞ കഥയ്ക്കും ന്യുയോർക്കിൽ നിന്നുള്ള ഉമയുടെ ഡാഫോഡിൽസ് പൂക്കും കാലം എന്നിവക്കും ലഭിച്ചു.
കവിതക്കുള്ള ഫൊക്കാന സുഗതകുമാരി പുരസ്‌കാരം ജേ സി ജെ യുടെ (ജേക്കബ് ജോൺ) പരിഭ്രമത്തിന്റെ പാനപാത്രം; എൽസ നീലിമ മാത്യുവിന്റെ മലമുകളിലെ മരം ഒറ്റക്കാണ് എന്നിവ നേടി.
ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം കേരള ടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിലിനും - ഷാഹിത റഫീക് എന്നിവർക്കാണ്. കോവിഡ് മഹാമാരി ആരംഭിക്കുന്നതിനു തോട്ടു മുൻപ് 2019 ഡിസംബറിൽ കേരളത്തിൽ വച്ച് പ്രകാശനം ചെയ്ത നാലാം തൂണിനപ്പുറം എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. കേരള ബുക്ക്‌സ് സ്റ്റോഴ്സ് ആണ് പ്രസാധകർ. ഒരു പത്രപ്രവർത്തക ട്രെയിനിയുടെ അനേക്ഷാത്മക പത്രപ്രവർത്തനജീവിതത്തിലെ അനുഭവങ്ങൾ വരച്ചുകാട്ടുന്ന ജീവസുറ്റ ലേഖനങ്ങളായി ഇ-മലയാളി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പുസ്തക രൂപത്തിൽ പുറത്തിറക്കിയതാണ് ഈ പുസ്തകം. കനവുകളുടെ ഒറ്റത്തുരുത്ത് എന്ന ജീവിതാനുഭവ കുറിപ്പുകൾക്കാണ് ഷാഹിത റഫീക്കിന് പുരസ്ക്കാരം. ആർ.കെ. പബ്ലിഷിംഗ് ആണ് പ്രസാധകർ.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ജോൺ മാത്യു , ഹ്യൂസ്റ്റൻ മല്ലപ്പള്ളി കുന്നത്തുവീട്ടിലെ കുടുംബാഗമാണ്. മാതാപിതാക്കള്‍: കെ.എം. മത്തായി-ഏലിയാമ്മ ദമ്പതികള്‍. ആദ്യ വിദ്യാഭ്യാസം മല്ലപ്പള്ളിയിലും തിരുവല്ലയിലും, തുടര്‍വിദ്യാഭ്യാസം ഡല്‍ഹിയില്‍. ന്യൂഡല്‍ഹിയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷം എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്ക് കുടിയേറി. മിഷിഗന്‍ സംസ്ഥാനത്തെ ഡിട്രോയ്റ്റില്‍ വിദ്യാഭ്യാസവും 'ബ്‌ളൂ ക്രോസ് ബ്‌ളൂഷീല്‍ഡ്' എന്ന സ്ഥാപനത്തില്‍ ജോലിയും തുടര്‍ന്നു. ആദ്യ കഥാസമാഹാരം: 'നിറം പിടിപ്പിച്ച ലോകം.' 1994-ല്‍ അമേരിക്കയിലെ മികച്ച മലയാളസാഹിത്യ കൃതിക്കുള്ള 'മലയാളപത്രം' അവാര്‍ഡ് നേടി. 'ഉടുപ്പുകളുടെ ഘോഷയാത്ര', 'കുടിയേറ്റം മുതല്‍ മടക്കയാത്ര വരെ', 'ആനയും അന്തക വിത്തും', 'ജോണ്‍ മാത്യുവിന്റെ കഥകള്‍', 'വൈരുദ്ധ്യാത്മക വിപ്ലവം' (കഥാസമാഹാരങ്ങള്‍), 'അനുഭവങ്ങള്‍ക്കു ചിറകുകള്‍', 'കുടിയേറ്റ ഭൂമിയിലെ സാഹിത്യസംവാദങ്ങള്‍', 'നിറമണിയും നിമിഷങ്ങള്‍' (ലേഖനങ്ങള്‍), 'ഭൂമിക്കുമേലൊരു മുദ്ര' (നോവല്‍) എന്നിവ മറ്റു കൃതികള്‍. ഹൂസ്റ്റനിലെ കേരള റൈറ്റേഴ്‌സ് ഫോറം (ഹൂസ്റ്റന്‍), ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഇപ്പോള്‍ സാഹിത്യ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഹൂസ്റ്റനില്‍ താമസിക്കുന്നു. ഭാര്യ: ബേബിക്കുട്ടി.

ഓറഞ്ച്ബർഗിലെ സിറ്റാർ റെസ്റ്റോറന്റിൽ ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അവാർഡ് കമ്മിറ്റി കോർഡിനേറ്റർ ഫിലിപ്പോസ് ഫിലിപ്പ്, ചെയർമാൻ ബെന്നി കുര്യൻ എന്നിവർ ജേതാക്കളെ പ്രഖ്യാപിച്ചു. ഡോ. മഞ്ജു സാമുവേൽ ആണ് കമ്മിറ്റി കോ-ചെയർ. പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരനും കോളേജ് അധ്യാപകനുമായ പ്രൊഫ. കോശി തലയ്ക്കൽ അധ്യക്ഷനായ അവാർഡ് കമ്മിറ്റിയാണ് പുരസ്കാരത്തിനർഹരായവരെ തെരെഞ്ഞെടുത്തത്. മികച്ച സാഹിത്യകാരന്മാരും നിരൂപകരും അടങ്ങിയവരായിരുന്നു അവാർഡ് കമ്മിറ്റിയിലുള്ളത്.ആംഗലേയ സാഹിത്യ പുരസ്കാരത്തിനുള്ള കൃതികൾ തിരഞ്ഞെടുത്തത് ബാബു കുര്യാക്കോസ്, വർഗീസ് പ്ലാമ്മൂട്ടിൽ എന്നിവർ അധ്യക്ഷരായ സബ് കമ്മിറ്റിയാണ്.
ജൂലൈ 7 -10 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വേൾഡിലെ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫൊക്കാനയുടെ കൺവെൻഷനിൽ വച്ചായിരിക്കും അവാർഡുകൾ സമ്മാനിക്കുക. ജൂലൈ 8 നു പ്രധാന വേദിയിൽ നടക്കുന്ന പൊതു സമ്മേളനത്തോടനുബന്ധിച്ചായിരിക്കും അവാർഡുകൾ സമ്മാനിക്കുകയെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അറിയിച്ചു.

കേരളത്തിൽ അക്കാഡമി അവാർഡ് പോലെയുള്ള അവാർഡുകൾക്ക് തുല്യമായാണ് ഫൊക്കാന സാഹിത്യ അവാർഡിനെ സഹ്ത്യമേഖലയിൽ ഉള്ളവർ നോക്കികാണുന്നതെന്ന് അവാർഡ് പ്രഖ്യാപിക്കവേ അവാർഡ് കമ്മിറ്റി കോർഡിനേറ്ററും ഫൊക്കാന ട്രസ്റ്റി ബോർഡ്ർ ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫൊക്കാനയുടെ ആരംഭ കാലം മുതൽ സാഹിത്യ പുരസ്‌കാരങ്ങൾക്ക് മുന്തിയ പരിഗണന നൽകിയിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച നോവലിസ്റ്റ് തകഴി ശിവശങ്കരപിള്ളയുടെ വീട്ടിലെ ഷോകേസിൽ അദ്ദേഹത്തിന് കിട്ടിയ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം പുരസ്കരത്തിനൊപ്പം ഫൊക്കാന സാഹിത്യ അവാർഡിന്റെ ഫലകവും സ്ഥാനം പിടിച്ചിട്ടുള്ളത് ഫൊക്കാന അവാർഡിന്റെ മഹത്വം വിളിച്ചോതുന്നതാണെന്ന ആമുഖത്തോടെയാണ് അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അവാർഡ് പ്രഖ്യാപനം നടത്തിയത്.

അതേസമയം, ഇത്തവണ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരുടെ കൃതികൾ മാത്രമാണ് അവാർഡിനു പരിഗണിച്ചതെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ ബെന്നി കുര്യൻ അറിയിച്ചു. രണ്ടു മാസം മുൻപ് മാത്രം അറിയിപ്പു നൽകിയ ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിന് വളരെ നല്ല സ്വീകരണമാണ് കിട്ടിയത്. അമേരിക്ക-കാനഡ മലയാളികളിൽ ഈ കാലഘട്ടത്തിനിടയിൽ ഇത്രയേറെ പേർ പുസ്തകങ്ങൾ സമർപ്പിച്ചപ്പോൾ അവാർഡ് കമ്മിറ്റി അംഗങ്ങൾ വിസ്മയഭരിതരായി. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഇനിയും അനേകം മലയാളി എഴുത്തുകാർ ഇവിടെയുണ്ടന്നത് തങ്ങൾക്ക് പുതിയ അറിവായിരുന്നുവെന്നും അവാർഡ് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടതായി ബെന്നി അറിയിച്ചു. അവാർഡ് ലഭിച്ച കൃതികൾ കേരളത്തിൽ നിന്നുള്ള സൃഷികളെക്കാൾ ഒട്ടും മാറ്റു കുറഞ്ഞതല്ലെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. ഇതിലും കൂടുതൽ എഴുത്തുകാർ ഇവിടെയുണ്ടെന്നാണ് പങ്കെടുത്തവരുടെ എണ്ണത്തിൽ നിന്ന് മനസിലാകുന്നത്. അവാർഡിന് അർഹരായ നിരവധി ജേതാക്കൾക്ക് തങ്ങളുടെ പ്രഥമ പുസ്തകത്തിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. ഏറെ ഇരുത്തം വന്ന എഴുത്തുകാരുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന കൃതികൾ ആണ് ഇവയെന്നും ഇവരുടെ കൃതികൾ വിലയിരുത്തിയ അവാർഡ് കമ്മിറ്റി വിലയിരുത്തിയതായും ബെന്നി കൂട്ടിച്ചേർത്തു. കൂടാതെ അവാർഡിനായി ലഭിച്ച ഓരോ കൃതികളും ഒന്നിനൊന്നു മികച്ചവയായിരുന്നുവെന്നു വിലയിരുത്തിയ അവാർഡ് കമ്മിറ്റി അംഗങ്ങൾ, അവാർഡിനർഹമായ പുസ്തകങ്ങൾ ഏറെ സൂക്ഷമതയോടെ വിലയിരുത്തിയാണ് പരിഗണിച്ചതെന്നും അവർ വ്യക്തമാക്കി.

അവാർഡുകൾ :
പുരസ്ക്കാരം, വിഭാഗം, അവാർഡ് ജേതാക്കൾ, പുസ്തകത്തിന്റെ പേര്, പ്രസാധകർ എന്നീ ക്രമത്തിൽ.
1. ഫൊക്കാന ലളിതാംബിക അന്തർജ്ജനം പുരസ്‌കാരം: (നോവൽ):
നിർമ്മല ( - മഞ്ഞിൽ ഒരുവൾ - Greenbooks, Trichur എം പി ഷീല - മൂന്നാമൂഴം - Kerala Books, Trivandrum
2. ഫൊക്കാന പത്മരാജൻ പുരസ്‌കാരം:( ചെറുകഥാ) :
അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ - ജീന രാജേഷ് - സൈകതം ബുക്സ്
ഡാഫോഡിൽസ് പൂക്കും കാലം - ഉമ - Mudra Books
3. ഫൊക്കാന സുഗതകുമാരി പുരസ്‌കാരം:(കവിത):
പരിഭ്രമത്തിന്റെ പാനപാത്രം - ജേ സി ജെ - (ജേക്കബ് ജോൺ) - പരിധി പബ്ലിഷർ
മലമുകളിലെ മരം ഒറ്റക്കാണ് - എൽസ നീലിമ മാത്യു - കൈരളി ബുക്സ്
4. ഫൊക്കാന മുണ്ടശ്ശേരി പുരസ്‌കാരം (ലേഖനം/നിരൂപണം)
കാനേഡിയൻ കാഴ്ചകൾ - ഡോ. പി. വി. ബൈജു - Kairali Books
ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍ - ജയന്ത് കാമിച്ചേരില്‍ - Greenbooks, തൃശൂർ .
5. ഫൊക്കാന എസ്‌. കെ പൊറ്റക്കാട് പുരസ്‌കാരം (യാത്രാവിവരണം)
ആൻഡലൂ സിയൻ ഡയറി - ഡോ. സലീമ ഹമീദ് - Paper Publica
ലാറ്റിനമേരിക്കൻ യാത്രകൾ - ആമി ലക്ഷ്മി - Mathrubhoomi
6. ഫൊക്കാന എൻ. കെ ദാമോദരൻ പുരസ്‌കാരം (തർജ്ജമ) Fiction:
“Chorashastra: The Subtle Science of Thievery” By V.J. James - Translated By Murali J. Nair - Westland Publishers
Poetry: Nights and Days in Ujjaini - Vishu Narayanan Namboodiri --- Translated by Dr. M N Namboodiri (Center for South Indian Studies - trivandrum)
7. ഫൊക്കാന വിടി ഭട്ടത്തിരിപ്പാട് പുരസ്‌കാരം (ആത്മകഥ):
Many Roads One Guide - Prof. Sunny A. Mathews
8. ഫൊക്കാന ജീവിതാനുഭവകുറിപ്പുകൾ പുരസ്‌കാരം:
നാലാം തൂണിനപ്പുറം - ഫ്രാൻസിസ് തടത്തിൽ - കേരള ബുക്ക് സ്റ്റോഴ്സ് , Trivandrum
കനവുകളുടെ ഒറ്റത്തുരുത്ത് - ഷാഹിത റഫീക് - R K Publishing Venture
9. ഫൊക്കാന കമലാ ദാസ് പുരസ്കാരം (ആംഗലേയ സാഹിത്യം):
Now You Know Me - Novel - Sini Panicker - Rupa Publishers
10. ഫൊക്കാന വി.കെ.എൻ പുരസ്കാരം (ഹാസ്യ സാഹിത്യം):
ഒരു 'ആപ്പും' കുറെ പൊല്ലാപ്പും - ഡോ. ജോർജ്ജ് മരങ്ങോലി - Prabhath Book House
11.ഫൊക്കാന നവ മാധ്യമ പുരസ്കാരം:
(നവമാധ്യമങ്ങളിൽ പ്രസദ്ധീകരിച്ചവ പുസ്തകരൂപത്തിൽ പിന്നീട് പ്രിന്റ് ചെയ്തത്)
ആമേരിക്കൻ ആടുകൾ - ഡോ. മാത്യു ജോയ്സ്
പണ്ടോരയുടെ പെട്ടി - വിധു ഫിലിപ്പ് - IVORY Books
12. ലിറ്റററി അവാർഡ് കമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരം:
മനു ഫിലിപ്പ്, ഫ്ലോറിഡാ
സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ
മനു ഫിലിപ്പ്, ഫ്ലോറിഡാ
13. ലിറ്റററി അവാർഡ് കമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരം:
കോരസൺ വർഗീസ് ആമുഖം, ലേഖനം, കാർട്ടൂൺ, വാൽക്കണ്ണാടി എന്ന പംക്തി
കുര്യൻ മ്യാലിൽ, ഹുസ്റ്റൺ : മലബാർ കുടിയേറ്റം ഓർമ്മകളിൽ - ആടുജീവിതം അമേരിക്കയിൽ, എല്ലാം മക്കൾക്ക് വേണ്ടി .



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.