കപ്പൂച്ചിന്‍ സന്യാസ സമൂഹത്തെ നിര്‍ണായക ശക്തിയാക്കിയ ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്

കപ്പൂച്ചിന്‍ സന്യാസ സമൂഹത്തെ നിര്‍ണായക ശക്തിയാക്കിയ ബ്രിണ്ടീസിയിലെ വിശുദ്ധ ലോറന്‍സ്

അനുദിന വിശുദ്ധര്‍ - ജൂലൈ 21

നേപ്പിള്‍സിലെ ബ്രിണ്ടീസിയില്‍ 1559 ജൂലൈ 22 നാണ് ലോറന്‍സിന്റെ ജനനം. ജൂലിയസ് സീസര്‍ എന്നായിരുന്നു ആദ്യത്തെ പേര്. വെനീസിലെ സെന്റ് മാര്‍ക്ക് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം ലോറന്‍സ് കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേര്‍ന്നു.

ഹീബ്രു, ലാറ്റിന്‍, ഗ്രീക്ക്, ജര്‍മ്മന്‍, ബൊഹീമിയന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകള്‍ സരസമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന ജൂലിയസ് സീസറിന് അവിടെ വെച്ചാണ് ലോറന്‍സ് എന്ന പേര് ലഭിക്കുന്നത്.

ഒരു പുരോഹിതാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ ലോറന്‍സ് ബ്രിണ്ടീസി 'നല്ല സുവിശേഷകന്‍' എന്ന പ്രസിദ്ധി നേടിയിരുന്നു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം വടക്കന്‍ ഇറ്റലി മുഴുവന്‍ അദ്ദേഹം സുവിശേഷ പ്രഘോഷണം നടത്തി. ഒരു കപ്പൂച്ചിന്‍ ആശ്രമം സ്ഥാപിക്കുവാനുള്ള ദൗത്യവുമായി പാപ്പാ പിന്നീട് ലോറന്‍സിനെ ജര്‍മ്മനിയിലേക്കയച്ചു.

ജര്‍മ്മനിയിലെത്തിയ അദ്ദേഹം അധികം താമസിയാതെ റുഡോള്‍ഫ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ ചാപ്ലിന്‍ ആയി നിയമിതനാവുകയും 1601 ല്‍ ഹംഗറിയെ ഭീഷണിപ്പെടുത്തികൊണ്ടിരുന്ന മുസ്ലീങ്ങള്‍ക്കെതിരെ പോരാടികൊണ്ടിരുന്ന ക്രിസ്തീയ പടയാളികള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം നേടുകയും ചെയ്തു.

ലോറന്‍സിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി യൂറോപ്പിലെ കത്തോലിക്കരുടെ സഹായത്തിനായി ഒരു കത്തോലിക്കാ സഖ്യം രൂപം കൊണ്ടു. ഫിലിപ്പ് മൂന്നാമനെ കത്തോലിക്കാ സഖ്യത്തില്‍ ചേരുവാന്‍ പ്രേരിപ്പിക്കുക എന്ന ദൗത്യവുമായി ചക്രവര്‍ത്തി ലോറന്‍സിനെ സ്‌പെയിനിലേക്കയച്ചു.

അവിടെയെത്തിയ അദ്ദേഹം മാഡ്രിഡില്‍ ഒരു ആശ്രമം സ്ഥാപിച്ചു. സ്‌പെയിനിനും സാവോയി രാജ്യത്തിനും ഇടയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് അവര്‍ക്കിടയില്‍ സമാധാനം കൈവരുത്തുവാന്‍ വിശുദ്ധന് സാധിച്ചു. മുപ്പത്തൊന്നാമത്തെ വയസില്‍ ഫാ.ലോറന്‍സ് ടസ്‌കനിയിലെ പ്രൊവിന്‍ഷ്യലും പിന്നീട് കപ്പൂച്ചിന്‍ മിനിസ്റ്റര്‍ ജനറലുമായി.

തന്റെ സഭയിലെ എല്ലാ ആശ്രമങ്ങളിലും സന്ദര്‍ശനം നടത്തുകയും ഏതാണ്ട് ഒമ്പതിനായിരത്തോളം വരുന്ന സന്യാസിമാരെ വളരെയേറെ കാര്യക്ഷമതയോടു കൂടി നയിക്കുകയും വഴി വിശുദ്ധന്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തെ കത്തോലിക്കാ സഭാ പുനരുദ്ധാരണത്തിലെ ഒരു നിര്‍ണായക ശക്തിയാക്കി മാറ്റി. ട്രെന്റ് സുനഹദോസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധനും ഒരു സജീവ പങ്കാളിയായിരുന്നു.

മത മര്‍ദ്ദകനായ ഗവര്‍ണറില്‍ നിന്നും നേപ്പിള്‍സിലെ ജനങ്ങളെ രക്ഷിക്കുവാന്‍ ഫിലിപ്പ് മൂന്നാമന്റെ സഹായം ആവശ്യപ്പെടുന്നതിനായി 1619 ല്‍ ലോറന്‍സ് സ്‌പെയിനിലേക്കൊരു യാത്ര നടത്തി.

രാജാവ് താമസിച്ചിരുന്ന ലിസ്ബണ്‍ പട്ടണത്തില്‍ ലോറന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം രോഗബാധിതനാവുകയും മരണമടയുകയും ചെയ്തു. പിന്നീട് വിശുദ്ധന്റെ മൃതദേഹം സ്‌പെയിനിലേക്ക് കൊണ്ട് വരികയും അവിടുത്തെ വില്ലാഫ്രാങ്കാ ഡെല്‍ ബീര്‍സോയിലെ 'പുവര്‍ ക്ലെയേഴ്‌സ്'ദേവാലയത്തില്‍ അടക്കം ചെയ്യുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മാഴ്‌സേയിലെ വിക്ടര്‍

2. വേര്‍ഡൂണ്‍ ബിഷപ്പായിരുന്ന അര്‍ബോഗാസ്റ്റ്

3. ട്രോസിസിലെ ക്ലാവുദീയൂസ്, യുസ്തൂസ്, യുക്കുന്തിനൂസ്

4. മോയെന്‍ മൗത്തീയെര്‍ ആശ്രമത്തിലെ ജോണും ബെനിഞ്ഞൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.