ജനീവ: ലോകത്തെ ആരോഗ്യ അടിയന്തിരാവസ്ഥയിലേക്ക് നയിച്ച മങ്കിപോക്സിന് വകഭേദങ്ങള്‍ നിര്‍ണയിച്ച് ലോകാരോഗ്യ സംഘടന. മുമ്പ് കോംഗോ ബേസിന് അല്ലെങ്കില്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ ക്ലേഡ് എന്നറിയപ്പെട്ടിരുന്ന വകഭേദത്തെ ക്ലേഡ് I എന്നും പശ്ചിമ ആഫ്രിക്കന്‍ വകഭേദത്തെ ക്ലേഡ് II എന്നുമാണ് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തിങ്കളാഴ്ച പുനര്‍നാമകരണം ചെയ്തത്.
ലോകത്താകമനം 35,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധയുടെ തീവ്രത നിര്‍ണയിക്കാനും ഉചിതമായ ചികിത്സ നിര്‍ദേശിക്കാന്‍ ഇതുവഴി കഴിയുമന്നും ഡയറക്ടര്‍ ജനറല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മങ്കിപോക്സ് എന്ന പേര് അവഹേളനപരമാണെന്ന പരാമര്‍ശങ്ങളെ തുടര്‍ന്ന് പേര് മാറ്റാനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
92 രാജ്യങ്ങളില്‍ ഇതിനോടകം രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച മാത്രം 7,500 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ലോകത്താകമാനം ഇതുവരെ 12 പേര് കുരങ്ങുപനി ബാധിച്ച് മരിച്ചതായും ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വാക്സിനേഷന് ശക്തമാക്കുക മാത്രമാണ് രോഗവ്യാപനം കുറയ്ക്കാനുള്ള ഏക പോംവഴി. കുരങ്ങുപ്പനിക്ക് പ്രത്യേകമായി വാക്സിന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ വസൂരി പ്രതിരോധ വാക്സിനുകളാണ് രോഗപ്രതിരോധത്തിനായി പ്രധാനമായി ഉപയോഗിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26