കണ്ണൂര്‍ സര്‍വകലാശാല വി.സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും: പിന്തുണയുമായി പ്രതിപക്ഷം

കണ്ണൂര്‍ സര്‍വകലാശാല വി.സിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍; കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിക്കും: പിന്തുണയുമായി പ്രതിപക്ഷം

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരേ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വി.സി പാര്‍ട്ടി കേഡറെ പോലെയാണ് പെരുമാറുന്നതെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ താന്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമന നടപടികള്‍ മരവിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് ഗവര്‍ണര്‍ കണ്ണൂര്‍ വി.സിക്കെതിരെയും സംസ്ഥാന സര്‍ക്കാറിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. പല വിഷയങ്ങളിലും ഗവര്‍ണര്‍ക്കെതിരേ നിലപാടെടുത്തിരുന്ന പ്രതിപക്ഷം പിന്തുണയുമായി വന്നുവെന്നതും ശ്രദ്ധേയമാണ്.

തനിക്ക് അനുയോജ്യരെന്ന് തോന്നുന്നവരെ സര്‍വകലാശാലകളില്‍ നിയമിക്കും. തന്റെ അധികാരപരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുത്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് പിന്നില്‍ ബന്ധുനിയമന ലക്ഷ്യം തന്നെയാണുള്ളതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അധികാര കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ നിയമിക്കാന്‍ കണ്ണൂര്‍ വി.സി ഒരുങ്ങിയത്. മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ അധ്യാപന പരിചയം ഉള്‍പ്പെടെ കണക്കിലെടുക്കാതെയാണ് നിയമനത്തിനൊരുങ്ങിയത്. ഇത് നാണക്കേടാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍വകലാശാലകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. സര്‍വകലാശാലകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായും ധാര്‍മ്മികമായും ശരിയായ രീതിയിലല്ല പ്രവര്‍ത്തനം. ഇത് അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്തെ മിടുക്കരായ പല വിദ്യാര്‍ത്ഥികളും പുറത്തെ സര്‍വകലാശാലകളിലേക്ക് പോകുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് പുറമെ കേരളത്തിലെ എല്ലാ സര്‍വകശാലകളിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ പ്രധാനമായും നടന്ന നിയമങ്ങളില്‍ എത്ര ബന്ധു നിയമനങ്ങള്‍, അവ ഏതൊക്കെ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമഗ്രമായി അന്വേഷണം നടത്തുമെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മുഴുവന്‍ ബന്ധു നിയമനങ്ങളും അന്വേഷിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ തയാറാവണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്നത് സ്വജന പക്ഷപാതവും ക്രമ വിരുദ്ധമായ നടപടികളും തന്നെയാണ്. അതില്‍ രാഷ്ടീയം കലര്‍ത്തേണ്ടതില്ലെന്നും ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.