നാസി വേഷധാരി റഷ്യന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ച് മരിച്ചു

നാസി വേഷധാരി റഷ്യന്‍ സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പില്‍ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവെച്ച് മരിച്ചു

മോസ്‌കോ: റഷ്യയില്‍ നാസി വേഷധാരി സ്‌കൂളില്‍ നടത്തിയ വെടിവയ്പ്പില്‍ ഏഴ് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റതായി റഷ്യന്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇവരില്‍ 14 പേര്‍ കുട്ടികളാണ്.

ആയിരത്തോളം കുട്ടികളും 80 അധ്യാപകരുമുള്ള സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. രണ്ട് പിസ്റ്റളുമായാണ് അക്രമി സ്‌കൂളിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി നിറയൊഴിച്ച അക്രമി കൃത്യത്തിനു ശേഷം സ്വയം വെടിവെച്ച് മരിച്ചു

തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1,200 കിലോമീറ്റര്‍ കിഴക്കുള്ള ഉദ്മുര്‍ഷ്യ റിപ്പബ്ലിക്കിലെ ഇഷെവ്‌സ്‌ക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നമ്പര്‍ 88 സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്.

നാസി ചിഹ്നങ്ങളുള്ള കറുത്ത വസ്ത്രം ധരിച്ചെത്തിയ അജ്ഞാതനായ അക്രമി സ്‌കൂള്‍ വളപ്പിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയ ആക്രമി തുടര്‍ന്ന്് മറ്റുള്ളവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ലാസ്മുറികളില്‍ രക്തം ചിതറിയതിന്റെയും ചുമരുകളില്‍ വെടിയേറ്റ ദ്വാരങ്ങളുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോകളില്‍ കാണാം. കൊല്ലപ്പെട്ടവരില്‍ രണ്ട് അധ്യാപകരും രണ്ട് സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടും. സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റഷ്യയുടെ അന്വേഷണ ഏജന്‍സി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.