ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളേയും നിരോധിച്ചത്. നിരോധനത്തിന് മുന്‍പ് നടത്തിയ എന്‍ഐഎ റെയ്ഡില്‍ പിഎഫ്ഐയുടെ ഉന്നത നേതാക്കള്‍ പിടിയിലായിരുന്നു.
ഭീകരവാദം പ്രചരിപ്പിക്കാന്‍ ഇറങ്ങിയവരില്‍ പലരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വൈറ്റ് കോളര്‍ ജോലികളടക്കം ചെയ്ത് സമൂഹത്തില്‍ മാന്യതയുടെ മുഖപടമണിഞ്ഞ് നടന്നവരുമാണ്. കഴിഞ്ഞ ദിവസം പിടിയിലായ പിഎഫ്ഐ ചെയര്മാന് ഒ.എം.എ സലാം, ദേശീയ വൈസ് പ്രസിഡന്റ് ഇ.എം അബ്ദുള്‍ റഹിമാന്‍, ദേശീയ സെക്രട്ടറി വി.പി നസറുദ്ദീന്‍ എളമരം, ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍ പി. കോയ എന്നിവര്‍ ഇതിന് ഉദാഹരണങ്ങളാണ്.
പിഎഫ്ഐ ചെയര്‍മാനായ ഒ.എം.എ സലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഇയാളെ 2020 ല്‍ ഒരു കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഹൗണ്ടേഷനുമായും അടുത്തബന്ധമുള്ളയാളാണ് ഇയാള്‍. ദേശീയ വൈസ് പ്രസിഡന്റ് ഇ.എം അബ്ദുള്‍ റഹിമാന്‍ നിരോധിത സംഘടനയായ സിമിയുടെ ദേശീയ അധ്യക്ഷനായിരുന്നു. കുസാറ്റിലെ ലൈബ്രേറിയന്‍ ആയിരുന്നു ഇയാള്‍. നിരവധി ഇസ്ലാമിക സംഘടനകളുടെ നേതൃത്വവും ഇയാള്‍ വഹിച്ചിട്ടുണ്ട്.
പിഎഫ്ഐ ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പറായ പി. കോയ കോഴിക്കോട് കോടഞ്ചരി ഗവ. കോളജിലെ ലക്ചററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ഭീകര സംഘടനയുടെ ദേശീയ സെക്രട്ടറിയായ വി.പി നസറുദ്ദീന്‍ എളമരം ആലുവ എം.ഇ.എസ് കോളജിലെ അധ്യാപകനും മാധ്യമം ദിനപത്രത്തിന്റെ ക്ലറിക്കല്‍ സ്റ്റാഫുമായിരുന്നു. കൂടാതെ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
കര്‍ണാടക സ്വദേശിയായ ദേശീയ എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം അബ്ദുള്‍ വാഹിദ് സെയ്ദ്, ദേശീയ ജനറല്‍ സെക്രട്ടറി അനിസ് അഹമ്മദ് എന്നിവര്‍ ഐടി ജീവനക്കാരാണ്. ബെംഗളുരൂ സ്വദേശിയായ സെയ്ദ് പിഎഫ്ഐയുടെ സ്ഥാപകാംഗം കൂടിയാണ്. ടാലി, ഇആര്‍പി തുടങ്ങിയ സോഫ്റ്റ് വെയര്‍ സംബന്ധമായ ബിസിനസ് നടത്തി വരികയായിരുന്നു.
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന എറിക്സണ് എന്ന കമ്പനിയിലെ ഗ്ലോബല്‍ ടെക്നിക്കല്‍ മാനേജറായിരുന്നു അനിസ് അഹമ്മദ്. സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ഇയാള്‍ സജീവസാന്നിധ്യമായിരുന്നു.
വിവിധ മേഖലകളില്‍ പണമൊഴുക്കി തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ലക്ഷ്യം. സജീവമായ മേഖലകളിലെല്ലാം തങ്ങളുടെ ആശയങ്ങള്‍ പതിയെ സമൂഹത്തിലേയ്ക്ക് പ്രചരിപ്പിച്ച് തുടങ്ങിയിരുന്ന പ്രവര്‍ത്തകരുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26