ഗുജറാത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം; ബിജെപി വോട്ടില്‍ ആംആദ്മി വിള്ളല്‍ വീഴ്ത്തുമെന്ന് പ്രതീക്ഷ

ഗുജറാത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം; ബിജെപി വോട്ടില്‍ ആംആദ്മി വിള്ളല്‍ വീഴ്ത്തുമെന്ന് പ്രതീക്ഷ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ സഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും എന്‍സിപിയും. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തനിച്ചായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് എന്‍സിപി ഒരു സീറ്റിലാണ് വിജയിച്ചത്. പോര്‍ബന്ദര്‍ ജില്ലയിലെ കുടിയാന സീറ്റില്‍ നിന്ന് എന്‍സിപിയുടെ കാന്തല്‍ ജഡേജയായിരുന്നു ജയിച്ചത്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന പാര്‍ട്ടികളുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് എന്‍സിപി സഖ്യമെന്നും ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരം നേടുമെന്നും സഖ്യ തീരുമാനം പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സംസ്ഥാന എന്‍സിപി അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസ് തങ്ങളുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടു. 46 പേരാണ് പട്ടികയിലുള്ളത്. 43 പേരുടെ പട്ടികയായിരുന്നു ആദ്യ ഘട്ടത്തില്‍ പുറത്തു വിട്ടത്. ഇതോടെ 182 അംഗ സഭയിലേക്ക് 89 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്.

രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ 20 സിറ്റിംഗ് എംഎല്‍എമാരും 18 പുതുമുഖങ്ങളുമാണുള്ളത്. ബിജെപി ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഏഴ് മുന്‍ കോണ്‍ഗ്രസ് നേതാക്കാള്‍ ക്രിക്കറ്റ് താരം ജഡേജയുടെ ഭാര്യ റിവാബ ഉള്‍പ്പെടെയുള്ളവര്‍ ഇടംപിടിച്ചു.

ആം ആദ്മിയുടെ കടന്ന് വരവോടെ ഗുജറാത്തില്‍ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇതോടെ പതിവിന് വിപരീതമായി വമ്പന്‍ പ്രചരണ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ഭരണ തുടര്‍ച്ച നേടാനാകുമെന്ന് നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്.

120 ന് മുകളില്‍ സീറ്റ് നേടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. അതേസമയം ആം ആദ്മിയുടെ സാന്നിധ്യം ബിജെപിയുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.