അബൂജ: നൈജീരിയയിലെ അബിയ സംസ്ഥാനത്ത് കത്തോലിക്കാ വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. ഉമുഹിയ രൂപതയിലെ ഫാ. ക്രിസ്റ്റഫര്‍ ഒഗിഡെയെയാണ് ഇടവകയുടെ പ്രവേശന കവാടത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കമെന്ന് ഉമുഹിയ രൂപതാ ബിഷപ്പ് മൈക്കല്‍ കാലു ഉക്പോങ് വിശ്വാസികളോട് ആവശ്യപ്പെട്ടു.
ഊമുവോപാറ മരിയ അസംപ്ത ഇടവകയിലെ സഹ വികാരിയാണ് ഫാ. ക്രിസ്റ്റഫര്‍ ഒഗിഡെ. ഇന്ധനം വാങ്ങാന്‍ പോകാനൊരുങ്ങുമ്പോഴാണ് തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയതെന്ന് രൂപതാ ചാന്‍സലര്‍ ഫാ. ഹെന്റി മഡുക വത്തിക്കാന്‍ ന്യൂസിനോടു പറഞ്ഞു.
വൈദികനെ തട്ടിക്കൊണ്ടുപോയവര്‍ രൂപതയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികളുടെ അതിക്രമങ്ങളാല്‍ ക്രൈസ്തവരുടെ കൊലക്കളമായി മാറുന്ന കാഴ്ച്ചയാണ് അനുദിനം കണ്ടുവരുന്നത്. കത്തോലിക്കാ സഭയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചുവരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും നൈജീരിയയില്‍ പതിവു സംഭവമായിരിക്കുകയാണ്.
2009 മുതല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം രാജ്യത്തു കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ട്ടിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26