ഗാൽവൻ സംഘർഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അമേരിക്ക

ഗാൽവൻ സംഘർഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുടെ ചൈനീസ് അതിര്‍ത്തി പ്രദേശമായ ഗാല്‍വനിലുണ്ടായ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്ക. യുണൈറ്റഡ് സ്റ്റേറ്റ്സ് ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ (യുഎസ്സിസി) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ജൂണില്‍ ഗാല്‍വനിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതിലധികം ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു. എത്ര ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത് എന്നകാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.

ജപ്പാന്‍ മുതല്‍ ഇന്ത്യവരെയുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഗാല്‍വന്‍ സംഭവം അവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടി യുഎസ്സിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായം ഉണ്ടാകാനുള്ള സാധ്യത പോലും ചൈന മുന്നില്‍ ക്കണ്ടിരുന്നുവെന്നാണ് യു.എസ് സമിതി പറയുന്നത്. ഇരു രാജ്യങ്ങളെയും വേര്‍തിരിക്കുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കിഴക്കന്‍ ലഡാക്കിന് സമീപമാണ് ഗാല്‍വന്‍ താഴ്വര.   1975 നുശേഷം ഇരുഭാഗത്തും ആള്‍നാശമുണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. അതിര്‍ത്തി ഭദ്രമാക്കുന്നതിനായി സൈനിക ശക്തി ഉപയോഗിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം. ഇന്ത്യന്‍ ഭൂപ്രദേശം കൈയടക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റിറ്റിയൂഷനിലെ സീനിയര്‍ ഫെലോ തന്‍വി മദനെ ഉദ്ധരിച്ച് യു.എസ് ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  അമേരിക്കയോട് കൂടുതല്‍ അടുക്കുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ലക്ഷ്യമിട്ടാണ് യഥാര്‍ഥ നിയന്ത്രണ രേഖയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന തടഞ്ഞത്. എന്നാല്‍ ചൈനയുടെ നീക്കങ്ങളെല്ലാം പാളി.    

ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ പലതവണ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഷി ജിന്‍പിങ് 2012 ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതിനുശേഷം അഞ്ച് തവണയാണ് വന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതെന്നും യു.എസ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.