'സ്വന്തം കാര്യം പോലും നോക്കാന്‍ കരുത്തില്ലാത്തവള്‍'. ജീവിതത്തില്‍ ഒരുപാട് തവണ ഈ വാചകം കേട്ടിട്ടുണ്ട് കവിത എന്ന യുവതി. ഭിന്നശേഷിക്കാരിയായതിന്റെ പേരില്‍ ജീവിതത്തില്‍ ഏല്‍ക്കേണ്ടി വന്ന പരിഹാസങ്ങളും ഉള്ളുപൊള്ളിക്കുന്ന വാക്കുകളുമൊക്കെ ഏറെയാണ. പക്ഷെ അവയ്‌ക്കൊന്നും തളര്‍ത്താനായില്ല കവിതയെ. അന്ന് പരിഹസിച്ചവര്‍ക്ക് മുന്നില്‍ ഇന്ന് സര്‍പഞ്ചായി സേവനം ചെയ്യുന്നു കവിത എന്ന പെണ്‍കരുത്ത്
മുപ്പത്തിനാല് വയസ്സുകാരിയാണ് കവിത ഭോണ്ട്വെ. നാസിക് ജില്ലയിലെ ദാഹെഗാവ് വാഗ്ലൂഡ് എന്നീ രണ്ട് ഗ്രാമങ്ങളുടെ സര്‍പഞ്ചാണ് ഇന്ന ഇവര്‍. അതും രണ്ടാം തവണ. 25-ാം വയസ്സിലാണ് കവിത ആദ്യമായി ഗ്രാമങ്ങളുടെ സര്‍പഞ്ചായത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഒരുപാട് വേദനകള്‍ സഹിക്കേണ്ടി വന്നു കവിതയ്ക്ക്. സ്വയം നോക്കാന്‍ സാധിക്കാത്ത ആള്‍ എങ്ങനെയാണ് ഗ്രാമത്തെ നോക്കുക എന്നതായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ ആ ചോദ്യങ്ങള്‍ക്കെല്ലാം കവിത മറുപടി പറഞ്ഞത് സ്വന്തം ജീവിതംകൊണ്ടാണ്.
അച്ഛനില്‍ നിന്നും ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ നിന്നെല്ലാം വളരെയേറെ കാര്യങ്ങള്‍ കവിത പഠിച്ചു. ഗ്രാമത്തിന്റെ ഉന്നമനത്തിനായി നന്നായി പ്രയത്‌നിക്കണമെന്നും അവര്‍ ഉറച്ച് തീരുമാനമെടുത്തിരുന്നു. കുടുംബവും മികച്ച പിന്തുണയോടെ കവിതയ്‌ക്കൊപ്പം ചേര്‍ന്നു നിന്നു. അങ്ങനെ ആദ്യ തവണ മത്സരച്ചപ്പോള്‍ കവിത വിജയിച്ചു.
സര്‍പഞ്ചായപ്പോള്‍ ഗ്രമാത്തിനുവേണ്ടി കവിത ചെയ്ത കാര്യങ്ങളും നിരവധിയാണ്. പാവപ്പെട്ടവര്‍ക്ക് വീടുകള്‍, കുടിവെള്ളം, റോഡ് തുടങ്ങിയവയെല്ലാം സാധ്യമാക്കി. രണ്ട് ഗ്രാമങ്ങളിലും വനിതകളുടെ ഉന്നമനത്തിനായി പ്രത്യേക വനിതാ സ്വാശ്രയ ഗ്രൂപ്പുകളും സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗ്രാമങ്ങളെ ബോധവല്‍ക്കരിച്ചു. കവിതയുടെ പ്രവര്‍ത്തന മികവുതന്നെയാണ് രണ്ടാം വര്‍ഷവും വിജയത്തിലെത്തിച്ചത്. ഗ്രാമങ്ങളുടെ വളര്‍ച്ചയ്ക്കായി സ്വന്തം പരിമിധികള്‍ പോലും മറന്ന് പ്രവര്‍ത്തിക്കുകയാണ് കവിത. അതും പരിധികളില്ലാതെ....
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26