'കുക്കികള്‍ തീവ്രവാദികള്‍; 33 പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി': ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

'കുക്കികള്‍ തീവ്രവാദികള്‍; 33 പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി': ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ  സന്ദര്‍ശനത്തിന് മുന്നോടിയായി മണിപ്പൂര്‍ പൊലീസിന്റെ കമാന്‍ഡോകള്‍ ഇന്ന് പലയിടങ്ങളിലായി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് കുക്കി സമുദായത്തില്‍പ്പെട്ട 33 പേരെ കൊലപ്പെടുത്തിയത്.

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി വിഭഗത്തില്‍പ്പെട്ടവരെ തീവ്രവാദികളാണെന്നും 33 കുക്കി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊന്നുവെന്നും വെളിപ്പെടുത്തി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്.

ഗോത്രയിതര വിഭാഗമായ മെയ്‌തേയ് വിഭാഗക്കാര്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നതിനെതിരെ പ്രക്ഷോഭം നടത്തുന്ന കുക്കി വിഭാഗത്തില്‍ നിന്നുള്ള 33 പേരെയാണ് മണിപ്പൂര്‍ പൊലീസിന്റെ കമാന്‍ഡോകള്‍ ഇന്ന് പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനില്‍ വധിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ മുതല്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മണിപ്പൂരിലെത്തുന്നതിന് മുന്നോടിയായാണ് പ്രത്യേക കമാന്‍ഡോ ഓപ്പറേഷന്‍ നടത്തിയത്.

ഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളായ കുക്കികളും നാഗകളുമുള്‍പ്പെടെ മണിപ്പൂരില്‍ 35 ഗോത്രവര്‍ഗ വിഭാഗക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ കുക്കി സമുദായത്തില്‍പ്പെട്ടവര്‍ തീവ്രവാദികളാണെന്നാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തല്‍.

മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഈ വിഭാഗങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയ ബിജെപി സര്‍ക്കാരാണ് ഗോത്രവര്‍ഗക്കാരായ അവരെ തീവ്രവാദികളായി പ്രഖ്യാപിച്ച് പ്രത്യേക കമാന്‍ഡോ ഓപ്പറേഷനിലൂടെ കൊന്നൊടുക്കുന്നത്.

അനധികൃത കുടിയേറ്റം എന്നു പറഞ്ഞ് കുക്കി, നാഗ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മലയോര മേഖലകളില്‍ വലിയ തോതിലുള്ള കുടിയിറക്കല്‍ നടപടികളാണ് ഭരണകൂടം നടത്തുന്നത്.

സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനം വരുന്ന ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട മെയ്തേയ് സമുദായക്കാര്‍ക്ക് സംവരണാനുകൂല്യവും പട്ടികവര്‍ഗ പദവിയും നല്‍കാന്‍ തീരുമാനിച്ചതാണ് ഇപ്പോഴുള്ള കലാപത്തിന്റെ പ്രധാന കാരണം.

ഭരണകൂട പദവികളിലും വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലും നിലവില്‍ അധിക പ്രാതിനിധ്യം അനുഭവിക്കുന്നവരാണ് മെയ്തേയ് വിഭാഗം. സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗമായ മെയ്തേയ് സമുദായത്തെക്കൂടി ഉള്‍പ്പെടുത്തുന്നതോടെ ക്രൈസ്തവ ഭൂരിപക്ഷമുള്ള ന്യൂനപക്ഷ ഗോത്ര വിഭാഗങ്ങള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ പുറന്തള്ളപ്പെടും. അതിനെതിരെയാണ് കുക്കി, നാഗ വിഭാഗങ്ങള്‍ പോരാടുന്നത്.

സംസ്ഥാനത്ത് പുതിയ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സൈന്യവും അസം റൈഫിള്‍സും മണിപ്പൂരിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മണിപ്പൂര്‍ അതിര്‍ത്തിയില്‍ അസം റൈഫിള്‍സ് പ്രത്യേക കേന്ദ്രം തുറന്നു. സംഘര്‍ഷംശക്തമായ 38 സ്ഥലങ്ങളില്‍ കൂടുതല്‍ സൈനികരെ നിയോഗിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.