ഖാർത്തൂം: കനത്ത ഏറ്റുമുട്ടലുകളും വ്യോമാക്രമണങ്ങളും തുടരുന്ന സുഡാനിൽ വെടിനിർത്തൽ കരാർ അഞ്ച് ദിവസത്തേക്ക് നീട്ടാൻ ഇരു സൈനിക വിഭാഗങ്ങളും സമ്മതിച്ചു. ഒരാഴ്ച നീണ്ടു നിന്ന വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്ത സൗദി അറേബ്യയും അമേരിക്കയുമാണ് സുഡാൻ വെടി നിർത്തൽ കരാർ നീട്ടാൻ സമ്മതിച്ചതായി അറിയിച്ചത്. വെടി നിർത്തൽ കരാർ നീട്ടുന്നത് മാനുഷിക സഹായത്തിനും അവശ്യ സേവനങ്ങൾ പുനസ്ഥാപിക്കുന്നതിനുമുള്ള സമയം നൽകും.
മണിക്കൂറുകൾക്ക് മുമ്പ് സുഡാനിന്റെ തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ തുടർച്ചയായ ഏറ്റുമുട്ടലുകളും വ്യോമാക്രമണങ്ങളും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. പോരാട്ടത്തിന്റെ തീവ്രത കഴിഞ്ഞ മൂന്ന് ദിവസത്തേക്കാൾ കൂടുതലായി തിങ്കളാഴ്ച അനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരം മുതൽ ബോംബാക്രമണം വീണ്ടും നടന്നിട്ടുണ്ടെന്ന് ഒംദുർമാൻ നിവാസിയായ 55 കാരനായ ഹസ്സൻ ഒത്മാൻ പറഞ്ഞു.
കരസേനാ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും ആർഎസ്എഫും തമ്മിൽ ഏപ്രിൽ പകുതിയോടെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ സുഡാൻ അരാജകത്വത്തിലേക്ക് നീങ്ങി. ഈ പോരാട്ടത്തിൽ കുറഞ്ഞത് 866 സാധാരണക്കാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണ നിരക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് സുഡാൻ ഡോക്ടേഴ്സ് സിൻഡിക്കേറ്റ് അറിയിച്ചു.
സംഘർഷം തലസ്ഥാനമായ ഖാർത്തൂമിനെയും മറ്റ് നഗര പ്രദേശങ്ങളെയും യുദ്ധക്കളങ്ങളാക്കി മാറ്റി. ഏകദേശം 1.4 ദശലക്ഷം ആളുകൾക്ക് സുഡാനിനകത്തോ അയൽ രാജ്യങ്ങളിലോ തങ്ങളുടെ വീടുകൾ വിട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി.
സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ സൈന്യവും ആർഎസ്എഫും തമ്മിലുള്ള ചർച്ചകളിൽ ആഴ്ചകളായി അമേരിക്കയും സൗദി അറേബ്യയും മധ്യസ്ഥത വഹിച്ചിരുന്നു. ഇതുവരെ ഏഴു തവണ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. അവയെല്ലാം ഒരു പരിധിവരെ ലംഘിച്ചിട്ടുമുണ്ട്.
സൈന്യം വ്യോമാക്രമണം തുടർന്നു. ആർഎസ്എഫ് ഇപ്പോഴും ആളുകളുടെ വീടുകൾ കൈവശപ്പെടുത്തുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്ധനം, പണം, സഹായ സാമഗ്രികൾ, വാഹനങ്ങൾ എന്നിവ മോഷ്ടിക്കപ്പെട്ടു. സൈന്യത്തിന്റെയും ആർഎസ്എഫിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ മോഷണം നടന്നതായി യുഎസും സൗദി അറേബ്യയും സംയുക്തമായി ചേർന്ന് പുറത്തിറക്കിയ
പ്രസ്താവനയിൽ പറഞ്ഞു.
വിജയകരമായ വെടിനിർത്തലിൽ ഇതുവരെയും ഉണ്ടായിട്ടില്ല, വിശാലമായ രാഷ്ട്രീയ പ്രക്രിയയ്ക്ക് തുടക്കമിടുന്നതിന് സ്ഥിരമായ വെടിനിർത്തലിനായി കാത്തിരിക്കാൻ മധ്യസ്ഥർക്ക് കഴിയില്ലെന്ന് ദിവസം ചെല്ലുന്തോറും വ്യക്തമാവുകയാണെന്ന്
ക്രൈസിസ് ഗ്രൂപ്പിലെ ഹോൺ ഓഫ് ആഫ്രിക്കയുടെ പ്രോജക്ട് ഡയറക്ടറായ ബോസ്വെൽ പറഞ്ഞു.
ഖാർത്തൂമിലെയും അതിനോട് ചേർന്നുള്ള ഒംദുർമാൻ, ബഹ്രി നഗരങ്ങളിലെയും ജനവാസ മേഖലകളിൽ യുദ്ധം വ്യാപകമായ നാശം വിതച്ചു. തങ്ങളുടെ വീടുകൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതായി താമസക്കാർ റിപ്പോർട്ട് ചെയ്തു. എയ്ഡ് ഗ്രൂപ്പുകളുടെ ഓഫീസുകൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, മറ്റ് സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 15 ന് യുദ്ധം ആരംഭിച്ചതിനുശേഷം ആശുപത്രി സേവനങ്ങൾ തികയാതെ വന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26