കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ വൈമനസ്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും തെലങ്കാന ബിആര്‍എസ് വിട്ട് നില്‍ക്കും

കോണ്‍ഗ്രസുമായി വേദി പങ്കിടാന്‍ വൈമനസ്യം; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും തെലങ്കാന ബിആര്‍എസ് വിട്ട് നില്‍ക്കും

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നും വിട്ട് നിന്നേക്കും. സംസ്ഥാനത്തെ മുഖ്യ ശത്രുവായ കോണ്‍ഗ്രസുമായി ഒപ്പം ചേരാനുള്ള വൈമനസ്യമാണ് കാരണമെന്നാണ് കരുതുന്നത്. ജൂണ്‍ 23 ന് പട്‌നയിലാണ് യോഗം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്.

കോണ്‍ഗ്രസ്, ഡിഎംകെ, സിപിഎം പാര്‍ട്ടികളുടെ സൗകര്യം അനുസരിച്ചാണ് ജൂണ്‍ 12 ല്‍ നിന്നും 23 ലേക്ക് യോഗം മാറ്റിയത്. ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന എതിരാളി ബിജെപിയാണ്. പക്ഷെ തെലങ്കാനയില്‍ ബിആര്‍എസിന്റെ മുഖ്യ എതിരാളി കോണ്‍ഗ്രസ് ആണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസുമായി പരസ്യമായി വേദി പങ്കിടണമോ എന്നാണ് ബിആര്‍എസിന്റെ ആശങ്ക.

കേരളത്തില്‍ മുഖ്യശത്രു കോണ്‍ഗ്രസായി നിലനില്‍ക്കുമ്പോള്‍ തന്നെ ദേശീയ തലത്തില്‍ ബിജെപിയോട് പോരാടാനായി സിപിഎം സുഹൃത്തായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. ഈ ഫോര്‍മുല ബിആര്‍എസിനും സ്വീകരിക്കാമെന്നാണ് നിതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നേടിയ അട്ടിമറി വിജയം തെലങ്കാനയിലും കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന സര്‍വേകളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുകയും ചെയ്തതോടെയാണ് അകലം പാലിക്കാന്‍ ബിആര്‍എസ് തീരുമാനിച്ചത്.

പ്രതിപക്ഷത്തിന് പൊതുസ്ഥാനാര്‍ഥി എന്ന ആശയവും പ്രതിപക്ഷ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ബിജെപിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാനുള്ള തന്ത്രങ്ങളാണ് പട്‌നയില്‍ ആവിഷ്‌കരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.