കുസാറ്റ് ദുരന്തം: പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ അപകടനില തരണം ചെയ്തു

കുസാറ്റ് ദുരന്തം: പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് വിദ്യാര്‍ഥിനികള്‍ അപകടനില തരണം ചെയ്തു

കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു വിദ്യാര്‍ഥിനികള്‍ അപകടനില തരണം ചെയ്തു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികളാണ് അപകടനില തരണം ചെയ്തതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.

ഇരുവരെയും ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ നല്‍കിയ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കും, ആശുപത്രിയിലെ മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും മന്ത്രി ഡോ. ബിന്ദു നന്ദി അറിയിച്ചു.

സംഭവത്തില്‍ സ്‌കൂള്‍ ഒഫ് എഞ്ചിനിയറിംഗിലെ പ്രിന്‍സിപ്പല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് നല്‍കിയ കത്ത് ദുരൂഹത ഉണര്‍ത്തുന്നു. ടെക് ഫെസ്റ്റിന് പൊലീസ് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 21ന് നല്‍കിയ കത്ത് രജിസ്ട്രാര്‍ പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് ആരോപണം.

പരിപാടി നടക്കുന്ന തീയതി, സമയം അടക്കം മറ്റ് വിവരങ്ങളും കത്തിലുണ്ടായിരുന്നു. ഇത് പൊലീസിന് കൈമാറാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കുസാറ്റ് എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നത്.

അതേ സമയം പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിച്ചിരുന്നെന്നും സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും, പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പൊലീസുകാര്‍ ഉണ്ടായിരുന്നെന്നും കുസാറ്റ് വൈസ് ചാന്‍സലര്‍ പി ജി ശങ്കരന്‍ പ്രതികരിച്ചു.

കുസാറ്റിലെ സ്‌കൂള്‍ ഒഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെ ഉണ്ടായ തിക്കിലും തിരക്കിലും നാലു പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.