പുലരി (കവിത)

പുലരി (കവിത)

മതി വരുവോളം
പ്രണയിക്കണം,
രാത്രിയിൽ പകലിൽ
നിൻ ചാരേയിരിക്കണം...
ഇല്ലാ കഥകൾ
ചാലിച്ചെഴുതിയ ചിന്തകൾ
കോലാഹലങ്ങൾ;
വറ്റാതെയിപ്പോഴും
നിണച്ചാലുകൾ.....
അലർച്ചകൾ
ദീർഘ നിശ്വാസങ്ങൾ....
കാത്തിരിപ്പുകൾ,
ഒടുവിലൊരു നാൾ
വെളിച്ചമെത്തും......
വഴി നീളെ തോരണം
ചാർത്തണം ഉള്ളിലെ
ചിതൽ പുററുകൾ
ചുരണ്ടിയെടുക്കണം ,
മതിവരുവോളം
പ്രണയിക്കണം.....
രാവിൽ ഉറങ്ങാതെ ഞാൻ,
വാനിൽ മാലാഖയെന്തേ ഉറങ്ങിയില്ല .....
നൽമനം തിരയുകയാണോ?
പെട്ടന്നലയടിച്ചു കാതിൽ,
കൃപ നിറഞ്ഞവർ വെളിച്ചം
കണ്ടു നടക്കുക പാരിൽ...
രാത്രിയിൽ നീഹാര നിറവിൽ ,
ഉദിച്ചുയർന്നുഡു ബിംബ-
മങ്ങകലേ മാനത്ത്.
ചിരിയുയരട്ടെ
വർണ്ണ ചിറകുൾ
വിടർത്തി പുലരി പിറക്കട്ടെ,
സീസറിന് ചിരിക്കാം.....
സീസറിനുള്ളത്
സീസറിനു തന്നെ
ദൈവത്തിനുള്ളത്
ദൈവത്തിനും;
പിള്ള കച്ചയും
പുൽതൊട്ടിയും സാക്ഷി,
വചനം കണ്ണ് തുറന്ന്
നക്ഷത്രങ്ങളെ നോക്കി,
ഇനി, നിൻ്റെ വഴി.....
വാക്കും നോട്ടവും
തെറ്റാതിരിക്കണം
മതിവരുവോളം
പ്രണയിക്കണം...
നിൻ ചാരെയിരിക്കണം
കുളിർ മഞ്ഞിൽ
ലയിക്കണം ,
ഈ പുൽകൂട്ടിലെ
പുലരിയിൽ അലിയണം....

ജോസഫ് പുലിക്കോട്ടിൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26