പുതുവര്‍ഷം ദൈവമാതാവില്‍ ഭരമേല്‍പ്പിക്കാം; ഫ്രാന്‍സിസ് പാപ്പ

പുതുവര്‍ഷം ദൈവമാതാവില്‍ ഭരമേല്‍പ്പിക്കാം; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പുതുവര്‍ഷത്തില്‍ നമ്മുടെ ജീവിതം ദൈവമാതാവില്‍ ഭരമേല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. 2024 ലെ ആദ്യ ദിനത്തില്‍ ദൈവമാതാവിന്റെ തിരുനാള്‍ ദിവ്യബലിയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വി. പത്രോസിന്റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പുതുവല്‍സരാശംസകള്‍ നേര്‍ന്നു കൊണ്ടാണ് പരിശുദ്ധ പിതാവ് സന്ദേശം ആരംഭിച്ചത്.

പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിനൊപ്പം പുതുവര്‍ഷത്തില്‍ നമ്മുടെ ജീവിതം ദൈവമാതാവിന്റെ കരുതലില്‍ സമര്‍പ്പിക്കാമെന്നും അമ്മയുടെ ആര്‍ദ്രമായ സ്‌നേഹം നമ്മെ യേശുവിലേക്ക് നയിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ബൈബിളിലെ 'സമയത്തിന്റെ പൂര്‍ണത' എന്ന പ്രയോഗത്തിന്റെ അര്‍ത്ഥവും മറിയത്തിലൂടെ ദൈവം മനുഷ്യനായി അവതരിക്കുമ്പോള്‍ എങ്ങനെ ദിവ്യ കൃപ ഒഴുകുന്നു എന്നും മാര്‍പ്പാപ്പ വിശദീകരിച്ചു.

ദൈവം മനുഷ്യനായത് മറിയം എന്ന സ്ത്രീയിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ കര്‍ത്താവിന്റെ ലോകത്തിലേക്കുള്ള വരവിന് ഓരോ തുള്ളി തുള്ളിയായി ഒരുക്കിയ വ്യക്തികളുടെയും തലമുറകളുടെയും നീണ്ട നിരയുടെ പര്യവസാനമായി ദൈവം തിരഞ്ഞെടുത്ത വഴിയായിരുന്നു മറിയം എന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീക്കു ചുറ്റും ചരിത്രത്തെ തിരിക്കുന്നതിലാണ് ദൈവം സംപ്രീതനായത്. 'സ്ത്രീ' എന്ന പദം നമ്മെ ഉല്‍പ്പത്തിയിലേക്കും അതേ സമയം അമ്മയും കുഞ്ഞും ഒരു പുതുസൃഷ്ടിയെയും പുതിയ തുടക്കത്തെയും അടയാളപ്പെടുത്തുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

അമ്മയുടെ കൈകളിലെ കൈക്കുഞ്ഞായ കര്‍ത്താവ് മാനവികത എന്ന ആശയവുമായി എന്നെന്നേക്കുമായി ഏകീകരിച്ചിരിക്കുന്നു. മറിയത്തിന്റെ മാതൃത്വം പിതാവായ ദൈവത്തിന്റെ ആര്‍ദ്രതയിലേക്ക് നമ്മെ നയിക്കുന്ന പാതയാണ്. ഏറ്റവും എളുപ്പമുള്ള പാതയാണ് അതെന്ന് നാം ഓര്‍ക്കണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

സമാധാനം കണ്ടെത്താനും മാനുഷികമായ കണ്ണുകളോടും ഹൃദയങ്ങളോടും കൂടി കാര്യങ്ങള്‍ കാണാനും മറിയത്തെ മാതൃകയാക്കാം.

സ്ത്രീയെ ഉപദ്രവിക്കുന്നവന്‍ സ്ത്രീയില്‍ നിന്നു ജനിച്ച ദൈവത്തെ നിന്ദിക്കുന്നു, അതിനാല്‍ ഓരോ സ്ത്രീയെയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുക. 'കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി' (4:4) എന്ന വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്നുള്ള വാക്കുകളും പാപ്പ ഉദ്ധരിച്ചു.

വളര്‍ച്ചയുടെ ഘട്ടങ്ങളും മക്കളുടെ അടിയന്തര ആവശ്യങ്ങളും ഒരു അമ്മയേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല എന്നതിനാല്‍, നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും മറിയം എങ്ങനെ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നു തിരിച്ചറിയണമെന്നും മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

നമുക്ക് ദൈവമാതാവില്‍ അഭയം തേടാം, പ്രത്യേകിച്ച് ഏകാന്തതയുടെ കാലത്ത്, പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിലെ കുരുക്കുകള്‍ അഴിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാം അമ്മയില്‍ അഭയം തേടാം - മാര്‍പ്പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.