'സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ മോഡി സമ്മര്‍ദ്ദം ചെലുത്തി': വാര്‍ത്ത പുറത്തു വിട്ട് 'ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്'

'സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ മോഡി സമ്മര്‍ദ്ദം ചെലുത്തി': വാര്‍ത്ത പുറത്തു വിട്ട്  'ദി റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ്'

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് 'ദി റിപ്പോര്‍ട്ടേഴ്സ് കലക്ടീവ്' എന്ന മാധ്യമ കൂട്ടായ്മയുടെ റിപ്പോര്‍ട്ട്. 2014 ല്‍ നികുതി വിഹിതം 42 ശതമാനം ആക്കാനുള്ള ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ടേഴ്സ് കലക്ടീവ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്.

നിതി ആയോഗ് സിഇഒ ബി.വി.ആര്‍ സുബ്രഹ്മണ്യത്തിന്റെ ഒരു സെമിനാറിലെ പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. 'നികുതി വിഹിതത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ മോഡി എതിര്‍ത്തു. ധനകാര്യ കമ്മീഷന്‍ വിസമ്മതിച്ചതോടെ സര്‍ക്കാരിന് 48 മണിക്കൂര്‍ കൊണ്ട് ബജറ്റ് മാറ്റേണ്ടി വന്നു'- എന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇതുസംബന്ധിച്ച് അല്‍ജസീറയില്‍ വന്ന റിപ്പോര്‍ട്ട് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കു വച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വത്തില്‍ കൈകടത്തുകയാണ് നരേന്ദ്ര മോഡിയെന്നും സര്‍ക്കാറിന്റെ രഹസ്യ അജണ്ടയെ തുറന്നു കാട്ടുകയാണ് നിതി ആയോഗ് സിഇഒ ബി.വി.ആര്‍ സുബ്രഹ്മണ്യത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.

സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നു. മോഡിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നീതി ആയോഗ് സിഇഒയുടേത് അസാധാരണ വെളിപ്പെടുത്തലാണ്. ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ് കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.