ന്യൂയോര്‍ക്ക്: അമേരിക്കയിലെ ചിക്കാഗോയില്‍ മൂന്നിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരെ അക്രമിക്ക് അറിയാമെന്നാണ് കരുതുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമല്ല.
ചിക്കാഗോ നഗരത്തില്‍ നിന്ന് മാറി ജോലിയറ്റ്, വില്‍ കൗണ്ടി എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഇല്ലിനോയ്‌സ് അതോറിറ്റി അറിയിച്ചു.
എട്ട് പേരും അവരവരുടെ വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റോമിയോ നാന്‍സ് എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതി ആയുധധാരിയാണെന്നും ജാഗ്രത പാലിക്കണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടില്‍ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളില്‍ നിന്നുമായാണ് കണ്ടെത്തിയത്. എഫ്.ബി.ഐ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ ലോക്കല്‍ പൊലീസ് പ്രതിക്ക് വേണ്ടി വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.
തോക്ക് നിയമങ്ങളിലെ അപാകതകള്‍ മൂലം അമേരിക്കയില്‍ ആക്രമിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തോക്കുകള്‍ക്ക് ഇരയാകുന്നുണ്ട്. സ്‌കൂളുകളില്‍ വച്ച് നടക്കുന്ന വെടിവയ്പ്പുകളും കുറവല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26