പി.സി ജോർജിന് പകരം അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയത് പിതൃശൂന്യനടപടി; പോസ്റ്റിട്ട നേതാവിനെ പുറത്താക്കി ബിജെപി

പി.സി ജോർജിന് പകരം അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയത് പിതൃശൂന്യനടപടി; പോസ്റ്റിട്ട നേതാവിനെ പുറത്താക്കി ബിജെപി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ അതൃപ്തി പരസ്യമായി. നേതൃത്വത്തെ വിമർശിച്ച് ബിജെപി ജില്ലാ നേതാവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് പോസ്റ്റിട്ടത്. ചർച്ചയായതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും ശ്യാമിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇക്കാര്യം ഔദ്യോഗികമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു.

പി. സി ജോർജിന് പകരം അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയത് പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റിൽ പറയുന്നത്. എന്നാൽ പാർട്ടി സംഘടനാ ചുമതല ശനിയാഴ്ച തന്നെ താൻ രാജിവച്ചതായി ശ്യാം മറ്റൊരു കുറിപ്പിൽ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി. സി ജോർജിനെ സ്ഥാനാർത്ഥിയാക്കാത്തതിൽ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തി ഇന്നലെ തന്നെ സംഘടനാ ചുമതല ഉപേക്ഷിച്ചെന്നാണു കുറിപ്പിലുള്ളത്.

അണികള്‍ ആഗ്രഹിച്ചത് പി സി ജോർജ് സ്ഥാനാര്‍ത്ഥിയാകണം എന്നായിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ശ്യാമിന്റെ പോസ്റ്റ്. അനില്‍ ആന്റണി ഒരു ലക്ഷം വോട്ട് തികയ്ക്കില്ലെന്നും സ്ഥാനാര്‍ത്ഥിത്വം പിതൃശൂന്യ നിലപാടാണ് എന്നുമായിരുന്നു വിമര്‍ശനം.

പാര്‍ട്ടി നടപടിയില്‍ പ്രതികരണവുമായി ശ്യാം തട്ടയില്‍ രംഗത്തെത്തി. പി സിയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പരസ്യമായി എതിര്‍ത്തി പാര്‍ട്ടി സംഘടനാ ചുമതല പരസ്യമായി ഉപേക്ഷിച്ച എന്നെ എന്തിനാ പ്രസിഡന്റെ മൂന്നാം തീയതി പുറത്താക്കുന്നത്…? ഞാന്‍ എന്നും മരണം വരയും ദേശീയതക്ക് ഈ സനാതനധര്‍മ്മത്തിന് ഒപ്പാമാണ്…. എന്റെ ജീവനായ പ്രസ്ഥാനത്തിനൊപ്പാമാണ്…. മറ്റ് പാര്‍ട്ടിക്കാര്‍ മെനക്കെട്ട് വിളിക്കണ്ട- എന്നാണ് പോസ്റ്റില്‍ കുറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.