ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ശക്തമായ മഴയിൽ 32 മരണം. 50 പേർക്ക് പരിക്കേറ്റു. ശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
കനത്ത മഴയെ തുടർന്നുള്ള ശക്തമായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം താറുമാറായി. പാകിസ്താനെയും ചൈനയേയും ബന്ധിപ്പിക്കുന്ന കാരകോറം ഹൈവയിലും ഗതാഗതം പൂർണമായും തടസപ്പെട്ടു. ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറിൽ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു.
ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നുണ്ടെന്നും ദേശീയപാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26