തിരുവനന്തപുരം: കേരളത്തിൽ രണ്ടക്കമെന്ന് പ്രധാന മന്ത്രി പറഞ്ഞത് രണ്ട് പൂജ്യമാണെന്ന് എംപിയും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥിയുമായ ശശി തരൂർ. ഒരു സംസ്ഥാനത്തും ബിജെപിക്ക് സീറ്റ് കൂടുതൽ ലഭിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ ആത്മാവിന് വേണ്ടിയുള്ള സംഘർഷമാണെന്നും തരൂർ പറഞ്ഞു.
ഇടതുപക്ഷ സ്ഥാനാർഥികൾ പാർലമെന്റിലെത്തിയിട്ട് കൂടുതൽ ഒന്നും ചെയ്യാനില്ല, അവരെ അങ്ങോട്ട് വിടുന്നത് വെറും വേസ്റ്റാണ്. ബിജെപിയും അവർക്ക് എതിര് നിൽക്കുന്നവരും തമ്മിലുള്ള മത്സരമാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ നടക്കുന്നതെന്ന് തരൂർ പറഞ്ഞു. കേന്ദ്ര വിഷയങ്ങളിൽ സിപിഎമ്മിന് പ്രസക്തിയില്ലെന്നും തരൂർ പറഞ്ഞു.
മതേതരത്വം വെറും മുദ്രാവാക്യമല്ല. കേരളം ഇതിന്റെ മാതൃകയാണ്. കേരളത്തെപ്പോലെ ഭാരതവുമാകണം. ഹിന്ദുരാഷ്ട്രം കൊണ്ടുവരലാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ശബ്ദമായി പാർലമെന്റിൽ മാറും. തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ആർക്കും സംശയം വേണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.
എൻഡിഎയിൽ നിന്ന് പുറത്താക്കിയ പാർട്ടികളെ ഇപ്പോൾ ബിജെപി കെഞ്ചിവിളിക്കുകയാണ്. 400 പോയിട്ട് 300 സീറ്റ് പോലും ഇത്തവണ അവർക്ക് കിട്ടില്ല. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത വളരെക്കുറവാണ്. 2004 ലെ ഫലം ആവർത്തിക്കാനാണ് സാധ്യതയെന്നും തരൂർ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26