സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ?; കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോ?; കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനും നടപടികള്‍ എടുക്കുന്നതിനും എന്ത് സംവിധാനമാണ് ഉള്ളതെന്ന് ഹൈക്കോടതി. കേരളത്തില്‍ പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ചോദിച്ച കോടതി ഇക്കാര്യത്തില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ വേണം. സര്‍ക്കാര്‍ വകുപ്പുകള്‍ കാര്യക്ഷമമാകണമെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും കോടതി നിരീക്ഷിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, വി.എസ് ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണം. ഏതൊക്കെ പ്രദേശങ്ങളാണ് പരിസ്ഥിതി ദുര്‍ബലമായവയെന്ന് കണ്ടെത്തണം. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികള്‍ക്കും മറ്റും അനുമതി നല്‍കേണ്ടത് ഇതിന്റെ അടിസ്ഥാനത്തില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നയങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. നയം മാറ്റത്തിനായി ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകല്‍ പരിഗണിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേര്‍ത്തു. സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. മുന്‍ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെയാണ് അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തിയത്. എല്ലാ വെള്ളിയാഴ്ചയും കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.