ഇടുക്കിയിലെ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ തട്ടി; പ്രതി മുഹമ്മദ് നസീര്‍ അറസ്റ്റില്‍

ഇടുക്കിയിലെ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ തട്ടി; പ്രതി മുഹമ്മദ് നസീര്‍ അറസ്റ്റില്‍

ഇടുക്കി: അവധിക്കച്ചവടത്തിന്റെ പേരില്‍ ഇടുക്കി ഹൈറേഞ്ച് മേഖലയിലെ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ തട്ടിയ പ്രതി പിടിയില്‍. പാലക്കാട് മണ്ണാര്‍കാട് കരിമ്പന്‍പാടം വീട്ടില്‍ മുഹമ്മദ് നസീര്‍ (42) ആണ് പിടിയിലായത്. നാല് മാസമായി ഇയാള്‍ ഒളിവിലായിരുന്നു. കര്‍ഷകരില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നല്‍കാതെ മുങ്ങുകയായിരുന്നു.

അടിമാലി എസ്.ഐ ജിബിന്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയില്‍ നിന്ന് വെള്ളിയാഴ്ച മുഹമ്മദ് നസീറിനെ പിടികൂടിയത്. പിടികൂടുന്നതിനിടയില്‍ കുതറി മാറാന്‍ ശ്രമിച്ച ഇയാളെ പൊലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.

എറണാകുളം കേന്ദ്രീകരിച്ചുള്ള എന്‍. ഗ്രീന്‍ എന്ന കമ്പനിയുടെ പേരിലാണ് മുഹമ്മദ് നസീര്‍ തട്ടിപ്പ് നടത്തിയത്. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

2023 ഒക്ടോബറില്‍ കൊമ്പൊടിഞ്ഞാല്‍, പണിക്കന്‍കുടി, മുനിയറ, തിങ്കള്‍ക്കാട്, കരിമല, രാജാക്കാട്, രാജകുമാരി, അടിമാലി മേഖലയിലെ കര്‍ഷകരില്‍ നിന്ന് ഏലം സംഭരിച്ച് തുടങ്ങിയ മുഹമ്മദ് നസീര്‍ ഒരു മാസത്തെ അവധിക്ക് ഏലക്ക നല്‍കിയാല്‍ നിലവിലെ മാര്‍ക്കറ്റ് വിലയില്‍ നിന്ന് കിലോയ്ക്ക് 500 മുതല്‍ 1000 രൂപ വരെ ഒരു മാസം കഴിയുമ്പോള്‍ കൂടുതല്‍ നല്‍കാമെന്ന് പറഞ്ഞ് കര്‍ഷകരെ വിശ്വസിപ്പിച്ചു. ആദ്യ രണ്ട് മാസം ഇയാള്‍ കൂടുതല്‍ തുകയും കര്‍ഷകര്‍ക്ക് നല്‍കി.

ഇവിടെ നിന്നാണ് തട്ടിപ്പ് ആരംഭിക്കുന്നത്. മുഹമ്മദ് നസീറിനെ വിശ്വസിച്ച കര്‍ഷകര്‍ കൂട്ടമായി സെന്ററില്‍ തങ്ങളുടെ ഏലക്ക എത്തിച്ചു കൊടുത്തു. ഏലക്ക നല്‍കുമ്പോള്‍ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈ രസീതുമായി ഒരു മാസം കഴിഞ്ഞ് എത്തിയാല്‍ പണം നല്‍കാമെന്ന് മുഹമ്മദ് നസീര്‍ വാഗ്ദാനം നല്‍കി.

ജൂലൈലാണ് മുഹമ്മദ് നസീര്‍ കര്‍ഷകരില്‍ നിന്നും അവസാനമായി ഏലക്ക എടുത്തത്. തുടര്‍ന്ന് ഇയാള്‍ മുങ്ങുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

1400 ഓളം ബില്ലുകളിലായി കോടികളാണ് ഇയാള്‍ ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. അടിമാലി സ്റ്റേഷനില്‍ മാത്രം 32 പരാതികളാണ് മുഹമ്മദ് നസീറിനെതിരെ ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ വെള്ളത്തൂവല്‍ സ്റ്റേഷനിലും ഇയാള്‍ക്കെതിരെ പരാതിയുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.