രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് വിളിക്കരുത്; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീം കോടതി: ഹര്‍ജി തീര്‍പ്പാക്കി

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്ഥാനെന്ന് വിളിക്കരുത്; കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ സുപ്രീം കോടതി: ഹര്‍ജി തീര്‍പ്പാക്കി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഒരു ഭാഗത്തെയും ആരും പാകിസ്ഥാനെന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രീം കോടതി. ഇത്തരം പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണ്.

ഒരു വിഭാഗത്തിനെതിരെ പരാമര്‍ശം ഉയര്‍ത്തിയാല്‍ പക്ഷപാതിയെന്ന ആക്ഷേപമുയരും. ഇത്തരം പരാമര്‍ശങ്ങളില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

കര്‍ണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസാചാര്‍ ശ്രീശാനന്ദക്കെതിരെ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിര്‍ദേശം. ജസ്റ്റിസ് വി. ശ്രീശാനന്ദയുടെ തുറന്ന കോടതിയിലെ മാപ്പപേക്ഷ അംഗീകരിച്ച് ഹര്‍ജി ഒത്തുതീര്‍പ്പാക്കി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍ ഗവായ്, സൂര്യ കാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ബംഗളൂരുവില്‍ മുസ്ലീങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ 'പാകിസ്ഥാന്‍' എന്ന് വിശേഷിപ്പിച്ചാണ് കര്‍ണാടക ഹൈക്കോടതി ജഡ്ജി വേദവ്യാസാചാര്‍ ശ്രീശാനന്ദ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ഗോരി പാല്യ എന്ന പ്രദേശത്തെക്കുറിച്ചായിരുന്നു ജസ്റ്റിസിന്റെ പരാമര്‍ശം.

'മൈസൂരു റോഡ് മേല്‍പ്പാലത്തിലേക്ക് പോയാല്‍, ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലതു വശത്തേക്ക് തിരിഞ്ഞാല്‍ നമ്മളെത്തുന്നത് ഇന്ത്യയിലല്ല, പാകിസ്ഥാനിലാണ്. ഇവിടെ നിയമം ബാധകമല്ല. ഇതാണ് യാഥാര്‍ഥ്യം. എത്ര കര്‍ശനമായി നിയമം നടപ്പില്ലാക്കുന്ന പൊലീസുകാരനാണെങ്കിലും അവിടെയുള്ളവര്‍ അദ്ദേഹത്തെ തല്ലിച്ചതയ്ക്കും'- ഇതായിരുന്നു ജഡ്ജിയുടെ പ്രസ്താവന.

വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടുകയായിരുന്നു. കര്‍ണാടക ഹൈക്കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം വിവാദമായതിന് പിന്നാലെ ജസ്റ്റിസ് മാപ്പ് പറഞ്ഞിരുന്നു.

തന്റെ നിരീക്ഷണങ്ങള്‍ മനപൂര്‍വമല്ലായിരുന്നുവെന്നും കോടതി നടപടിക്കിടെ പറഞ്ഞ കാര്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റായരീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നുമാണ് ശ്രീശാനന്ദ പറഞ്ഞത്. താന്‍ പറഞ്ഞത് ഏതെങ്കിലും വ്യക്തിയെയോ സമൂഹത്തേയോ വിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു അദേഹം പിന്നീട് പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.