'ഒരു ജനാധിപത്യ രാജ്യം പൊലീസ് രാഷ്ട്രം പോലെ പ്രവര്‍ത്തിക്കരുത്;' ഗൗരവതരമല്ലാത്ത കേസുകളില്‍ വിചാരണ കോടതികള്‍ ജാമ്യം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി

 'ഒരു ജനാധിപത്യ രാജ്യം പൊലീസ് രാഷ്ട്രം പോലെ പ്രവര്‍ത്തിക്കരുത്;' ഗൗരവതരമല്ലാത്ത കേസുകളില്‍ വിചാരണ കോടതികള്‍ ജാമ്യം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി: ഗൗരവതരമല്ലാത്ത കേസുകളില്‍ വിചാരണ കോടതികള്‍ ജാമ്യം അനുവദിക്കാത്തതിനെതിരെ സുപ്രീം കോടതി. ഒരു ജനാധിപത്യ രാജ്യം 'പൊലീസ് രാഷ്ട്രം' പോലെ പ്രവര്‍ത്തിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായിട്ടും ഗുരുതരമല്ലാത്ത കേസുകളില്‍ വിചാരണ കോടതികള്‍ ജാമ്യാപേക്ഷകള്‍ നിരസിച്ചതിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരാശ പ്രകടിപ്പിച്ചത്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചെറിയ കേസുകളിലെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതികളില്‍ അപൂര്‍വമായി മാത്രമേ എത്തിയിരുന്നുള്ളൂ എന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. വിചാരണ കോടതി തലത്തില്‍ തീര്‍പ്പാക്കേണ്ട ജാമ്യാപേക്ഷ കേസുകളില്‍ സുപ്രീം കോടതി തീര്‍പ്പാക്കേണ്ടി വരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വഞ്ചനാ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയും വിചാരണ കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലേറെയായി കസ്റ്റഡിയില്‍ കഴിയുന്ന പ്രതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ ബെഞ്ച് തീരുമാനിച്ചു.

മജിസ്ട്രേറ്റുകള്‍ വിചാരണ ചെയ്യുന്ന കേസുകളിലെ ജാമ്യ കാര്യങ്ങള്‍ സുപ്രീം കോടതിയുടെ മുമ്പാകെ വരുന്നത് നിര്‍ഭാഗ്യകരമാണ്. ആളുകള്‍ക്ക് ജാമ്യം ലഭിക്കേണ്ട സമയത്ത് ലഭിക്കുന്നില്ലെന്ന് പറയുന്നതില്‍ ഖേദമുണ്ടെന്നും ജസ്റ്റിസ് ഓക പറഞ്ഞു. ചെറിയ നിയമ ലംഘനങ്ങളുടെ കേസുകളില്‍ ജാമ്യം അനുവദിക്കുന്നതില്‍ വിചാരണ കോടതികളും ഹൈക്കോടതികളും കൂടുതല്‍ ഉദാരമായ നിലപാട് സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.