നിപെഡോ: മ്യാൻമറിൽ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായ ഇരട്ട ഭൂകമ്പത്തിന്റെ തീവ്രത വിശദീകരിച്ച് ജിയോളജിസ്റ്റുകൾ. മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജത്തിന് സമാനമായിരുന്നു ഭൂകമ്പത്തിന്റെ ശക്തിയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. മേഖലയിൽ ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ വെള്ളിയാഴ്ച മ്യാൻമറിലെ മണ്ഡലായ് നഗരത്തിലാണ് ഇരട്ട ഭൂകമ്പമുണ്ടായത്. 7.7 തീവ്രതയിലും പിന്നീട് 6.4 തീവ്രതയിലും ഭൂമികുലുങ്ങി. അത്തരമൊരു ഭൂകമ്പത്തിന്റെ ശക്തി ഏകദേശം 334 അണുബോംബുകൾക്ക് തുല്യമാണെന്ന് ജിയോളജിസ്റ്റ് ജെസ് ഫീനിക്സ് പറയുന്നു. ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് മ്യാൻമറിന് കീഴിലുള്ള യുറേഷ്യൻ പ്ലേറ്റുമായി കൂട്ടിയിടിക്കുന്നത് തുടരുന്നതിനാൽ തുടർചലനങ്ങൾ മാസങ്ങളോളം നിലനിൽക്കുമെന്ന് ഫീനിക്സ് മുന്നറിയിപ്പ് നൽകി. മ്യാൻമറിൽ ആഭ്യന്തര സംഘർഷം രൂക്ഷമായ സമയത്താണ് ഭൂകമ്പം സംഭവിച്ചതെന്നതിനാൽ ദുരന്തത്തിന്റെ വ്യാപ്തിയും വലുതാണ്.
മ്യാൻമറിന്റെ അതിർത്തിയോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. അയൽരാജ്യമായ തായ്ലൻഡിലെ തലസ്ഥാന നഗരമായ ബാങ്കോക്കിലുണ്ടായ പ്രകമ്പനത്തിൽ കെട്ടിടം തകർന്നുവീഴുകയും 10 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾക്കായി മ്യാൻമറിൽ എത്തിയിട്ടുണ്ട്. രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.