കണ്ണൂര്‍: പൊതുവിദ്യാലയങ്ങളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറയുമ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികളെ എത്തിക്കാന്‍ നടപടിയുമായി സംസ്ഥാ സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രണ്ട് മുതല്‍ പത്താംതരം വരെയുള്ള കുട്ടികളെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ ചേര്‍ക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. കുട്ടികള്‍ ഒഴിഞ്ഞുപോകുന്നത് ചെറുക്കാന്‍ ടിസി നല്‍കാത്ത ചില അണ്‍ എയ്ഡഡ് വിദ്യാലയ അധികൃതരുടെ നിലപാടിന് തിരിച്ചടിയാണ് പുതിയ ഉത്തരവ്.
രണ്ട് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാമെന്നാണ് ഉത്തരവ്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ ചേര്‍ക്കാം. എല്ലാ വിഷയങ്ങള്‍ക്കും വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തിലായിരിക്കണം പരീക്ഷയെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് 3,55,967 വിദ്യാര്‍ഥികളാണ് അണ്‍ എയ്ഡഡ് മേഖലയില്‍ ഒന്ന് മുതല്‍ 10 വരെയുള്ള ക്ളാസുകളിലുണ്ടായിരുന്നത്. അതില്‍ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
2022-23 അധ്യയന വര്‍ഷത്തേക്കാള്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 86,752 വിദ്യാര്‍ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2024-24 അധ്യയന വര്‍ഷം എണ്ണക്കുറവ് ഒരുലക്ഷം കടന്നു-1,03,005. ഇത്തവണയും ഈ വിടവ് കൂടുമെന്ന് മുന്‍കൂട്ടി കണ്ടാണ് കുട്ടികളെ എത്തിച്ച് പൊതുവിദ്യാലയങ്ങള്‍ ശക്തമാക്കാനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയത്.
ആറാം പ്രവൃത്തി ദിനത്തിലെ കണക്കനുസരിച്ച് കഴിഞ്ഞ അധ്യയന വര്‍ഷം 3400 ക്ലാസ് ഡിവിഷനുകള്‍ ഒഴിവാക്കേണ്ടി വരുമായിരുന്നു. അതിനൊപ്പം ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ ഒരു ലക്ഷത്തിന് മുകളില്‍ കുട്ടികള്‍ കുറയുന്നത് നാലായിരത്തോളം അധ്യാപക തസ്തികകളെ ബാധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. ഓരോ വര്‍ഷവും ഒന്നാംതരത്തിലെത്തുന്ന കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.