വത്തിക്കാന്‍ സിറ്റി: ദൈവം നമ്മുടെ ജീവിതങ്ങളെ ഭരിക്കുമ്പോള്‍ മാത്രമാണ് എല്ലാ തിന്മകളില്‍ നിന്നും സ്വതന്ത്രരാകാന്‍ നമുക്ക് സാധിക്കുന്നതെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. റോമിലെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ കോര്‍പ്പസ് ക്രിസ്റ്റി (ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാള്‍) ഞായറാഴ്ച ദിവ്യബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
കര്‍ത്താവിന്റെ സാന്നിധ്യത്താലാണ് നമ്മുടെ ജീവിതത്തിന് അര്‍ത്ഥവും ശക്തിയും കൈവരുന്നത്. എന്നാല്‍ പരീക്ഷണങ്ങളില്ലാത്ത ഒരു ജീവിതം സാധ്യമാണ് എന്നല്ല ഇതിനര്‍ത്ഥം. നമ്മുടെ ആവശ്യ നേരങ്ങളില്‍, അത് പട്ടിണിയോ രോഗമോ ജീവിതാന്ത്യമോ എന്ത് തന്നെ ആയിക്കൊള്ളട്ടെ, അപ്പോഴെല്ലാം യേശു നമ്മോടൊപ്പമുണ്ടെന്നുള്ള കാര്യം നാം ഓര്‍ക്കണമെന്നും അദേഹം വിശദീകരിച്ചു.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ യേശു അപ്പം വര്‍ധിപ്പിക്കുന്ന സംഭവത്തെ (ലൂക്ക 9: 11-19) ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് വിചിന്തനങ്ങള്‍ പങ്കുവച്ചത്. വേദനിക്കുന്നവരോട് യേശു പ്രകടിപ്പിച്ച അനുകമ്പ, ഈ ലോകത്തിലേക്ക് കടന്നുവന്ന ദൈവത്തിന്റെ സ്‌നേഹ സാമീപ്യത്തെ വെളിപ്പെടുത്തുന്നതാണെന്ന് മാര്‍പാപ്പ പറഞ്ഞു.
പങ്കുവയ്ക്കലിന്റെ അടയാളം
ലഭ്യമായിരുന്ന അപ്പവും മീനും വര്‍ധിപ്പിച്ചത് വഴി പങ്കുവയ്ക്കലിന്റെ അടയാളമാണ് യേശു നല്‍കിയത്. എല്ലാവരും സംതൃപ്തരായെന്നുമാത്രമല്ല, ബാക്കി വന്ന കഷണങ്ങള്‍ പന്ത്രണ്ട് കുട്ട നിറയെ ശേഖരിക്കാനും അവിടുന്ന് ഇടയാക്കി. ജനക്കൂട്ടത്തിന്റെ വിശപ്പ് ശമിപ്പിച്ചത് വഴി അവിടുന്ന് ദൈവത്തിന്റെ പ്രവര്‍ത്തിയാണ് ചെയ്തത്. നാമും അത് തന്നെ ചെയ്യണമെന്ന് അവിടുന്ന് പഠിപ്പിക്കുകയായിരുന്നു.
ഇന്നത്തെ ലോകത്ത് സ്വന്തം വിശപ്പിനെക്കാള്‍ മറ്റുള്ളവരുടെ അത്യാഗ്രഹം മൂലം കഷ്ടപ്പെടുന്ന ജനങ്ങളെയാണ് നാം കാണുന്നത്. ഏതാനും ചിലര്‍ മാത്രം സമ്പാദിച്ചു കൂട്ടുന്നതിലൂടെ മറ്റനേകം പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. വേദനയും അനീതിയും സൃഷ്ടിക്കുന്ന 'അഹങ്കാരം നിറഞ്ഞ നിസംഗതയുടെ' ഏതിര്‍ സാക്ഷ്യമാണ് ഇത് നല്‍കുന്നതെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
ഈ ജൂബിലി വര്‍ഷത്തില്‍ കര്‍ത്താവിന്റെ ഈ പ്രവൃത്തിയെ അളവുകോലാക്കി നമുക്ക് നമ്മെത്തന്നെ വിലയിരുത്താം. വിശക്കുന്നവരുമായി ആഹാരം പങ്കിടാനും പ്രത്യാശ വര്‍ധിപ്പിക്കാനും ദൈവ രാജ്യത്തിന്റെ ആഗമനം പ്രഘോഷിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരെയും മരണത്തില്‍ നിന്ന് രക്ഷിക്കുന്ന ജീവന്റെ അപ്പമാണ് യേശു. വിശ്വാസത്തിന്റെ ഈ രഹസ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ നാം ആഘോഷിക്കുന്നത്. ഈ ജീവിതത്തിലെ നമ്മുടെ മൗലിക ആവശ്യങ്ങളുടെ അടയാളമാണ് വിശപ്പ്. അതുപോലെ വിശുദ്ധ കുര്‍ബാനയില്‍ നാം മുറിക്കുന്ന അപ്പം ദൈവത്തിന്റെ ദാനമായ രക്ഷയുടെ അടയാളമാണ്.
'പ്രിയ സ്‌നേഹിതരേ, മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് ക്രിസ്തു. കാരണം അവിടുത്തെ ശരീരം നിത്യജീവന്റെ അപ്പമാണ്. ജീവനുള്ളതും യഥാര്‍ത്ഥ അപ്പവുമായ യേശുവില്‍ നാം പങ്കുചേരുന്നു. ക്രൂശിതനും ഉത്ഥാനം ചെയ്തവനുമായ കര്‍ത്താവിലൂടെ ദൈവത്തില്‍ പങ്കുകാരാകാന്‍ നമുക്ക് സാധിക്കുന്നു'- മാര്‍പാപ്പ പറഞ്ഞു.
ക്രിസ്തുവിനോടുള്ള ഐക്യം
ദൈവം നല്‍കുന്ന ഭക്ഷണത്താല്‍ ശക്തരായി, നമുക്ക് യേശുവിനെ എല്ലാ ഹൃദയങ്ങളിലേക്കും സംവഹിക്കുന്നവരായിത്തീരാം. ഈ രക്ഷാകര പ്രവൃത്തിയില്‍ നമ്മെ ഓരോരുത്തരെയും പങ്കുകാരാക്കാനാണ് അവിടുന്ന് നമ്മെ വിളിച്ചത്. ഇപ്രകാരം സ്‌നേഹത്തിന് സാക്ഷ്യം നല്‍കാന്‍ ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍.
മാര്‍പാപ്പയുടെ കൂടുതല്‍ ഞായഴാഴ്ച സന്ദേശങ്ങള്‍ക്ക് ലിങ്ക് കാണുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.