ടെഹ്‌റാന്‍/ഇറാന്‍: ഇസ്രയേല്‍ വെടിനിര്‍ത്തലിന് ഇതുവരെ കരാര്‍ ആയിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചു. ഇതുവരെ വെടിനിര്‍ത്തലിനു കരാര്‍ ആയിട്ടില്ല. ഇസ്രയേല്‍ ഭരണകൂടം ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിര്‍ത്തുകയാണെങ്കില്‍ പിന്നീട് ഇറാന്റെ ഭാഗത്ത് നിന്നും സൈനിക പ്രതികരണം ഉദ്ദേശിക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി.
സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്ന സൂചനയും അദേഹം നല്‍കി. ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികള്‍ പുലര്‍ച്ചെ നാല് വരെ തുടര്‍ന്നതായും മന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കും ശത്രുവിനെ പ്രതിരോധിച്ച സൈന്യത്തിനും അദേഹം നന്ദി പറഞ്ഞു.
അതേസമയം ഇറാഖിലെ സൈനിക താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടന്നതായി ഇറാഖ് സൈന്യം വ്യക്തമാക്കി. വടക്കന്‍ ബഗ്ദാദിലെ താജി സൈനിക താവളത്തിന് നേരെയാണ് ആക്രമണം നടന്നത്. നാശനഷ്ടങ്ങളില്ല. ആക്രമണം നടന്നതായി റോയിട്ടേഴ്‌സും റിപ്പോര്‍ട്ടു ചെയ്തു. 2020ല്‍ യുഎസ്, ഇറാഖിന് കൈമാറിയ സൈനിക താവളമാണ് ഇത്. പടിഞ്ഞാറന്‍ ഇറാഖില്‍ യുഎസിന്റെ ഐന്‍ അല്‍ അസദ് താവളത്തില്‍ ആക്രമണം നടന്നെന്ന കാര്യം യുഎസ് നിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.