ന്യൂഡല്‍ഹി: റെയില്‍വേയുടെ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. 600 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നീക്കം. 215 കിലോമീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസുകളിലെ യാത്രാ നിരക്കില്‍ മാറ്റമില്ല. മുംബൈ പോലുള്ള നഗരങ്ങളിലെ സബര്‍ബന്‍ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസണ്‍ ടിക്കറ്റ് നിരക്കും കൂടില്ല.
എന്നാല്‍ ഓര്‍ഡിനറി ക്ലാസുകളില്‍ 215 കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ നിരക്ക് കൂടും. പാസഞ്ചര്‍ ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയും മെയില്‍/എക്സ്പ്രസ് നോണ്‍ എസി, എസി കോച്ചുകളിലെ യാത്രക്കാര്‍ക്ക് രണ്ട് പൈസയുമാണ് കൂടുന്നത്.
500 കിലോമീറ്റര്‍ ദൂരമുള്ള നോണ്‍ എസി യാത്രയ്ക്ക് 10 രൂപ അധികമായി നല്‍കേണ്ടി വരും. ഉദാഹരണത്തിന് തിരുവനന്തപുരം മുതല്‍ ചെന്നൈ വരെ പോകാന്‍ 10 രൂപ അധികം കരുതണം. മെയില്‍/എക്സ്പ്രസ് ട്രെയിനുകളില്‍ നോണ്‍ എസി ക്ലാസില്‍ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതല്‍ ചെന്നൈ വരെയുള്ള യാത്ര നോക്കിയാല്‍ 20 രൂപ അധികം ചെലവാകും.
സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2018 ന് ശേഷം ഇന്ത്യയില്‍ റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വര്‍ധിച്ചതിനാലാണ് ഇപ്പോള്‍ ചാര്‍ജ് കൂട്ടുന്നതെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.