ധാക്ക: ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലെത്തിയതോടെ പുറത്തു പോകുന്ന ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി.
നേപ്പാള്‍, ഭൂട്ടാന്‍, സപ്ത സഹോദരിമാര്‍ (ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉദേശിച്ച്) എന്നിവ ഉള്‍പ്പെടുന്ന ഭാവിയിലെ സാമ്പത്തിക സംയോജനത്തെക്കുറിച്ചാണ് യൂനുസ് സംസാരിച്ചത്.
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പരമാധികാര രാജ്യങ്ങളോടൊപ്പം ഒരു സാമ്പത്തിക കാഴ്ചപ്പാടില്‍ ഉള്‍പ്പെടുത്തിയതിലൂടെ യൂനുസ് ഇന്ത്യയെ പ്രകോപിപ്പിക്കാനും തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങള്‍ പുനക്രമീകരിക്കാനും ശ്രമിക്കുന്നതായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
ചൈന പിന്തുണയ്ക്കുന്ന പദ്ധതികളിലെ പുരോഗതി അദേഹം ഉദ്ധരിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപം സ്ഥിതി ചെയ്യുന്ന ടീസ്ത നദി പദ്ധതി പോലുള്ളവയെ കുറിച്ച് യൂനുസ് പ്രത്യേക പരാമര്‍ശവും നടത്തി.
തങ്ങള്‍ ചൈനയുമായുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ടീസ്ത നദി പദ്ധതിയിലും നില്‍ഫാമാരിയിലെ 1,000 ബെഡുള്ള അന്താരാഷ്ട്ര ആശുപത്രിയുടെ കാര്യത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടാതെ ഏത് ആക്രമണത്തെയും നേരിടാന്‍ ബംഗ്ലാദേശ് സായുധ സേനയെ ശക്തിപ്പെടുത്താന്‍ തുടങ്ങിയതായും യൂനുസ് പറഞ്ഞു.
അതേസമയം, ഇടക്കാല ഭരണകൂടം അതിന്റെ പ്രധാന വാഗ്ദാനമായ ജനാധിപത്യപരമായ വിശ്വാസം പുനസ്ഥാപിക്കുന്നതിലും എല്ലാ പൗരന്മാര്‍ക്കും അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് പരക്കേ വിമര്‍ശനമുണ്ട്.
ഭരണകൂടത്തിന്റെ മെല്ലപ്പോക്ക്, നിയമത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട നടപ്പാക്കല്‍, മുന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം തീവ്രവാദ ശക്തികളെ നേരിടാന്‍ വിസമ്മതിച്ചത് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.